play-sharp-fill
മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ; ദുരിതാശ്വാസ പ്രവർത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ; ദുരിതാശ്വാസ പ്രവർത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

സ്വന്തം ലേഖകൻ

കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. പ്രളയക്കെടുതിയെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടണമെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും. ഇതിൽ ആറ് ലക്ഷം വസ്തു വാങ്ങാനും നാല് ലക്ഷം വീട് വയ്ക്കാനുമാണ് നൽകുക. വീടോ സ്ഥലമോ നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ശേഷം കൽപ്പറ്റയിൽ ചേർന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ പ്രധാന റോഡുകൾ പുനസ്ഥാപിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. വൈത്തിരി പോലീസ് സ്റ്റേഷൻ എത്രയും വേഗം പൂർവ്വസ്ഥിതിയിലാക്കാൻ നിർദ്ദേശം നൽകി. പ്രളയബാധിത പ്രദേശങ്ങൾ, കോളനികൾ എന്നിവിടങ്ങളിൽ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. ശുചീകരണ പ്രവർത്തനങ്ങളിൽ സർക്കാറിന്റെ മാത്രം ഇടപെടലുകൾ മതിയാവില്ല. ആരോഗ്യംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം ജനകീയ ഇടപെടലുകളും ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചു. ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങൾക്ക് ഉടൻ തന്നെ 3,800 രൂപ വീതം ധനസഹായം നൽകും. ക്യാംപുകളിൽ കഴിയുന്നവർക്ക് ഭക്ഷണം, വസ്ത്രം, വൈദ്യസഹായം എന്നിവ ഉറപ്പാക്കും. വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് മാനദണ്ഡങ്ങൾ അനുസരിച്ച് സഹായം നൽകും. നഷ്ടപ്പെട്ട രേഖകൾ തിരികെ നൽകാൻ പ്രത്യേക അദാലത്ത് നടത്തും. ഇതിനായി ഫീസ് വാങ്ങില്ല. ദുരന്തത്തിൽ അകപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകും. എന്നാൽ ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് അടിയന്തസഹായം എത്തിക്കാനാണ് പ്രഥമ പരിഗണനയെന്നും ഇക്കാര്യത്തിൽ ഒരു വീഴ്ചയും ഉണ്ടാവരുതെന്നും മുഖ്യമന്ത്രി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവും നൽകിയാണ് മടങ്ങിയത്.