
‘എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്നത് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന സന്ദേശമെന്ത്? മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു’- പരാതിക്കാരിയായ യുവതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്നത് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന സന്ദേശമെന്താണെന്നും, മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചുവെന്നും പരാതിക്കാരിയായ യുവതി.
മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രി ശശീന്ദ്രനൊപ്പം നിൽക്കുകയാണെന്നും മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഫോൺ വിളി വിവാദത്തിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ശശീന്ദ്രനെതിരായ ആരോപണങ്ങൾ പാർട്ടി വിശദമായി ചർച്ച ചെയ്‌തില്ലെന്നും വിഷയത്തിൽ മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തിയ ശശീന്ദ്രൻ വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി. ശശീന്ദ്രൻ രാജിവയ്‌ക്കേണ്ടെന്ന നിലപാടാണ് കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതിനുപിന്നാലെയാണ് പരാതിക്കാരിയായ യുവതി മാദ്ധ്യമങ്ങളെ കണ്ടത്.
മന്ത്രിയുടെ ഇടപെടലിൽ അസ്വാഭാവികതയില്ലെന്നും കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ശശീന്ദ്രൻ രാജിവയ്‌ക്കേണ്ടതില്ലെന്നുമുള്ള നിരീക്ഷണം സി.പി.എം നേരത്തെ നടത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീഷനും ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായ് രംഗത്ത് വന്നിരുന്നു. നാളെ നിയമസഭ സമ്മേളനം തുടങ്ങുമ്പോൾ എ.കെ.ശശീന്ദ്രൻ ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാവരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
ശശീന്ദ്രനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണമെന്നും, രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശശീന്ദ്രൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും വി.ഡി.സതീശൻ ആരോപിച്ചു.
മന്ത്രി രാജിവച്ചില്ലെങ്കിൽ നിയമസഭയിൽ പ്രശ്നം കൊണ്ടുവരും. പിണറായി സർക്കാർ രണ്ടാമത് അധികാരത്തിൽ എത്തിയശേഷം സ്ത്രീകൾക്കെതിരായ നടപടികളാണ് കൈക്കൊള്ളുന്നത്. ഇതിനെല്ലാം നിയമസഭയിൽ പ്രതിപക്ഷം മറുപടി പറയിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.