
ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന പെറ്റ്സ് ഷോപ്പ് കുത്തി തുറന്ന് മോഷണം: തിരുവനന്തപുരം സ്വദേശിയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന പെറ്റ്സ് ഷോപ്പ് കുത്തി തുറന്ന് പണവും, നായ്ക്കുട്ടികളെയും മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആലംകോട് ഭാഗത്ത് റംസിം മൻസിൽ വീട്ടിൽ അയ്യൂബ് ഖാൻ (62) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഈ മാസം പതിമൂന്നാം തീയതി രാത്രിയോടുകൂടി ഏറ്റുമാനൂർ കെ.എസ്.ആർ.റ്റി.സി ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന പെറ്റ്സ് ഷോപ്പിന്റെ ഷട്ടർ കുത്തി തുറന്ന് അകത്ത് കയറി മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും, അവിടെയുണ്ടായിരുന്ന നാലു നായ്ക്കുട്ടികളെയും മോഷ്ടിച്ചുകൊണ്ട് കാറില്‍ കടന്നുകളയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
കോട്ടയം ഡി.വൈ.എസ്.പി. അനീഷ് കെ.ജി. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ ജോസഫ് ജോർജ്, സി.പി.ഓ മാരായ സജി, മനോജ്, ഡെന്നി, സെയ്‌ഫുദ്ദീൻ, അനീഷ് വി.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വെഞ്ഞാറമൂട്, അഞ്ചൽ, ഇടവണ്ണ, ആറ്റിങ്ങൽ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.