
പത്തനംതിട്ട റാന്നിയിൽ ജാതിവിവേചനത്തിന്റെ പേരിൽ ദലിത് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന പൊതുകിണർ മൂടിയ സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: റാന്നി ജാതി വിവേചന കേസിൽ പൊതുകിണർ ഇടിച്ചുനിരത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മണിമല ആലപ്ര സ്വദേശി ഇസ്മായിൽ റാവുത്തർ, തമിഴ്‌നാട് തേനി സ്വദേശി കെ.അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ മുഖ്യപ്രതി ബൈജു സെബാസ്റ്റ്യനിൽനിന്ന് പണം വാങ്ങിയാണ് ഇവർ കിണർ ഇടിച്ചുനിരത്തിയത്. അർധരാത്രി സ്‌ഫോടനം നടത്തിയാണ് കിണർ തകർത്തതെന്ന് പ്രതികൾ മൊഴി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ജനുവരി 15നാണ് റാന്നി മന്ദമരുതി വട്ടാർക്കയത്തെ പഞ്ചായത്ത് പൊതു കിണർ പ്രതികൾ ചേർന്ന് ഇടിച്ച് നിരത്തിയത്. പൊതു കിണർ പ്രതികൾ ചേർന്ന് ഇടിച്ച് നിരത്തിയതിനെതിരെ റാന്നി പഴവങ്ങാടി പഞ്ചായത്തും ദലിത് കുടുംബങ്ങളും പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിനിടെ, ജാതി വിവേചനം നേരിട്ട ദലിത് കുടുംബങ്ങൾ കേസ് അന്വേഷിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പരാതി നൽകി. കേസ് അട്ടിമറിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് പരാതി നൽകിയത്.
കൈക്കൂലിക്കേസിൽ ആരോപണ വിധേയനായ സൈബി ജോസ് പ്രതിഭാഗം അഭിഭാഷകനായ കേസ് പുനഃപരിശോധിക്കമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ജാതി വിവേചനം ചൂണ്ടിക്കാട്ടി തങ്ങൾ നൽകിയ പരാതി ശരിയായി അന്വേഷിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ഇരകള്‍ പരാതിയില്‍ പറയുന്നു.