
സ്വന്തം ലേഖകൻ
കൊച്ചി: പൊതുസ്ഥലത്തു പാർക്ക് ചെയ്ത കാറിലിരുന്ന് മദ്യപിച്ചാലും പൊതുസ്ഥലത്തിരുന്നു മദ്യപിച്ചെന്ന കേസ് ബാധകമായിരിക്കുമെന്ന് ഹൈക്കോടതി. റോഡരികിൽ പാർക്ക് ചെയ്ത സ്വകാര്യ വാഹനത്തിലിരുന്ന് മദ്യപിച്ചതിന്റെ പേരിലുള്ള കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കുന്നിക്കോട് സ്വദേശികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മേരി ജോസഫ് നിരീക്ഷണം നടത്തിയത്. കാറിനകം പൊതുസ്ഥലമല്ലെന്ന വാദം കോടതി അംഗീകരിച്ചില്ല.
അതേസമയം, ഹർജി പരിഗണിച്ച കോടതി കേസ് റദ്ദാക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ലാബ് പരിശോധനയ്ക്കു രക്തസാംപിൾ എടുത്തിരുന്നില്ല. മരുന്നു കഴിച്ചതു കൊണ്ടാണോ മദ്യപിച്ചതുകൊണ്ടാണോ ശ്വാസത്തിൽ മണമുണ്ടാകുന്നതെന്നു സ്ഥാപിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനു ബാധ്യതയുണ്ടെന്നും പരിശോധന നടത്താത്ത സാഹചര്യത്തിൽ കേസ് നടപടി റദ്ദാക്കുകയാണെന്നുമാണ് കോടതി വ്യക്തമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുസ്ഥലത്തു മദ്യപിച്ചെന്ന കേസിൽ ശ്വാസത്തിൽ മദ്യത്തിന്റെ മണമുണ്ടോ എന്നു പരിശോധിച്ചാൽ മാത്രം പോരെന്നും രക്തത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള പരിശോധന അനിവാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ചില മരുന്നുകൾ കഴിച്ചാലും മദ്യത്തിന്റെ പോലെ മണമുണ്ടാകാം. പക്ഷേ, ലാബ് പരിശോധനയിൽ മദ്യത്തിന്റെ അംശം കാണില്ല. കഴിച്ചതു മദ്യമാണെങ്കിൽ രക്തപരിശോധയിൽ തിരിച്ചറിയാമെന്നും കോടതി വ്യക്തമാക്കി.