
രക്ഷിതാക്കളെ കുറച്ചുകൂടി ശ്രദ്ധയാവാം: സ്‌കൂള്‍ വിദ്യാർത്ഥികളില്‍ ഉദരരോഗങ്ങളിലും അംഗവൈകല്യത്തിലും വർധനവ്
കാഞ്ഞങ്ങാട്:കാസർഗോഡ് ജില്ലയിലെ സ്‌കൂള്‍ വിദ്യാർത്ഥികളിൽ കാഴ്ചവൈകല്യം വർദ്ധിക്കുന്നത് പത്തിരട്ടി വേഗത്തിലെന്ന് കണ്ടെത്തല്‍.16 ക്യാമ്പുകളിൽ മാത്രമായി 144 കുട്ടികളിലാണ് കാഴ്ചവൈകല്യം കണ്ടെത്തിയത്.ഇതില്‍ 12പേർക്ക് മാത്രമാണ് കാഴ്ചയെ ബാധിക്കുന്ന ബുദ്ധിമുട്ടുകള്‍ മുൻപ് ഉണ്ടായിരുന്നത്.
ദേശീയ ആയുഷ് മിഷന്റെ കീഴിലുള്ള ദൃഷ്ടി പദ്ധതി വഴി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.ആകെ 784 വിദ്യാർത്ഥികളിലാണ് പരിശോധന നടത്തിയത്. കാഴ്ച വൈകല്യങ്ങള്‍ കണ്ടെത്തിയ കുട്ടികളില്‍ ഭൂരിഭാഗവും മണിക്കൂറുകളോളം ഫോണ്‍ ഉപയോഗം ഉള്ളവരാണെന്ന് കണ്ടെത്തി. മിക്കവരിലും മലബന്ധം, വിശപ്പില്ലായ്മ തുടങ്ങിയ വയർ സംബന്ധമായ അസുഖങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.തിമിരം, റെറ്റിനോപ്പതി, ഗ്ലൊക്കോമ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച 14 കുട്ടികളെയും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
മദ്യവും മയക്കുമരുന്നും പോലെ മൊബൈല്‍ ഫോണിന്റെ അമിതോപയോഗം കുട്ടികളില്‍ മാനസികവും ശാരീരികവുമായ സങ്കീർണാവസ്ഥ സൃഷ്ടിക്കുന്നതായി വനിത-ശിശു വികസന വകുപ്പ് കണ്ടെത്തിയിരുന്നു. ജങ്ക് ഫുഡ്, മധുര പലഹാരങ്ങള്‍, എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, കാർബണേറ്റഡ് ഡ്രിങ്ക്സ് തുടങ്ങിയവയുടെ അമിത ഉപയോഗം, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, സമയം തെറ്റിയുള്ള ആഹാരം, ഭക്ഷണത്തില്‍ പോഷകത്തിന്റെ അഭാവം, വ്യായാമം ഇല്ലായ്മ, പകലുറക്കം, രാത്രി ഉറങ്ങാൻ വൈകുന്നത് തുടങ്ങിയവ കാഴ്ച വൈകല്യങ്ങള്‍ക്കും കണ്ണിലെ മറ്റ് അസുഖങ്ങള്‍ക്കും കാരണമാണെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.2023 മുതല്‍ 2024 അവസാനം വരെ 15,261 കുട്ടികള്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട് ചികിത്സ നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
