
പമ്പാവാലിയിൽ അജ്ഞാത ജീവിയുടെ ആക്രമണം ; വളർത്തു നായയെ രക്ഷിച്ചു; പരിശോധനയില്‍ കഴുത്ത്, താടിയെല്ല്, വാരിയെല്ലുകള്‍ എന്നിവിടങ്ങളില്‍ ആഴത്തില്‍ മുറിവുകള്‍
സ്വന്തം ലേഖകൻ
കണമല : അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റ നിലയില്‍ പമ്പാ നദിയിൽ കണ്ടെത്തിയ വളര്‍ത്തുനായയുടെ ജീവന്‍ അടിയന്തര ചികിത്സയിലൂടെ രക്ഷിച്ചു നാട്ടുകാര്‍.
വെറ്ററിനറി ഡോക്ടര്‍ സുബിന്‍ അടിയന്തര ചികിത്സ നല്‍കിയാണ് നായയുടെ ജീവന്‍ രക്ഷിച്ചത്. നായയെ ആക്രമിച്ച അജ്ഞാത ജീവി പുലിയാണെന്ന നിഗനത്തിലാണ് നാട്ടുകാർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ അര്‍ധ രാത്രിയില്‍ പമ്പാവാലിയിൽ മൂലക്കയം സ്വദേശി അരുണിന്‍റെ വളര്‍ത്തു നായയെയാണ് കാണാതായത്. രാവിലെ സമീപത്ത് പമ്പാ നദിയിൽ നായയെ കണ്ടെത്തി.
ഉടനെ നാട്ടുകാർ ചേർന്ന് മുക്കൂട്ടുതറ സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കഴുത്ത്, താടിയെല്ല്, വാരിയെല്ലുകള്‍ എന്നിവിടങ്ങളില്‍ ആഴത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തി. മുറിവുകളില്‍ വിഷബാധ ഉള്ളതിന്‍റെ ലക്ഷണങ്ങളും പ്രകടമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. മുറിവുകള്‍ സ്റ്റിച്ചിട്ട് തുന്നിക്കെട്ടി മരുന്ന് വെച്ചുകെട്ടി. വിഷബാധ നിര്‍വീര്യമാക്കാന്‍ മരുന്നും നൽകിയതോടെ അപകടനില നായ തരണം ചെയ്തു.
ഈ പരിസരത്ത് തന്നെ രണ്ട് വീടുകളിലെ വളര്‍ത്തുനായകളെ ഒരു മാസമായി കാണാനില്ലെന്നും പുലിയോ അജ്ഞാത ജീവിയോ പിടികൂടിയതാകാമെന്നാണ് നാട്ടുകാർ പറയുന്നത്.
ശബരിമല വനപ്രദേശം കൂടിയായ ഈ മേഖലയില്‍ കഴിഞ്ഞയിടെയായി വളര്‍ത്തു നായകള്‍ക്ക് നേരെ ആക്രമണം പതിവാണ്. വനത്തില്‍ നിന്നുമുള്ള ജീവികളാണ് ഇതിന് പിന്നിലെന്നാണ് സംശയം .