
ഡി.വൈ.എസ്.പി.മാര്‍ വാഴാത്ത പാല; നാല് വർഷം കൊണ്ട് പാലായിലെത്തിയത് പതിമൂന്ന് ഡി.വൈ.എസ്.പി.മാര്‍; രാഷ്ട്രീയക്കാർക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു ; പാലായുടെ പുതിയ ഡിവൈഎസ്പിയായി മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ എ.ജെ തോമസ് എത്തും
സ്വന്തം ലേഖകൻ
പാലാ: ഗിരീഷ് പി സാരഥിക്കും പാലായില്‍ ഇരിക്കാൻ പറ്റിയില്ല. മൂന്ന് മാസം മുൻപ് ചുമതലയേറ്റ ഗിരീഷ് പി സാരഥിക്ക് ഇന്നലെ സ്ഥലം മാറ്റമായി.
ഗിരീഷ് പി സാരഥിക്ക് മുൻപുണ്ടായിരുന്ന നിധിൻ രാജ് ഐപിഎസിന് ചുമതലയേറ്റ് 58ാം ദിവസമാണ് സ്ഥലംമാറേണ്ടി വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറെ നാളുകളായി പാലാ സബ് ഡിവിഷനില്‍ ഡിവൈ.എസ്.പി.മാര്‍ വാഴാറില്ല . നാല് വര്‍ഷത്തിനിടെ 13 പേരാണ് പാലായില്‍ ജോലി ചെയ്തത്.
നിധിന്‍രാജിന് മുൻപുണ്ടായിരുന്ന ഷാജുജോസിനെ എട്ടുമാസം കഴിഞ്ഞപ്പോള്‍ മാറ്റി. മികച്ച ക്രമസമാധാന പാലനത്തിനൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപ്പെട്ട് പാലായിൽ ശ്രദ്ധേയമായിരിക്കെയാണ് യാതൊരു കാരണവുമില്ലാതെ മുൻ
ഡിവൈ.എസ്.പി ഷാജു ജോസിനെ സ്ഥലം മാറ്റിയത്. കൃത്യമായി നിയമം നടപ്പിലാക്കാൻ ശ്രമിച്ചതിൻ്റെ പേരിലായിരുന്നു നടപടി.
2018ന് ശേഷം പാലായില്‍ ഒരു വര്‍ഷം തികച്ച് ഡിവൈ.എസ്.പിമാരാരും ഉറച്ചിരുന്നിട്ടില്ല. നിലവിൽ വിജിലൻസ് കിഴക്കൻ മേഖല എസ്പിയായ വി.ജി. വിനോദ്കുമാര്‍ ആണ് രണ്ട് വര്‍ഷം തികച്ച അവസാനത്തെ ഡിവൈ.എസ്.പി. ഇദ്ദേഹം 2016 ൽ പാലാ ഡിവൈഎസ്പി ആയിരുന്നു.
ഗിരീഷ് പി.സാരഥി ഇതിനുമുൻപും പാലായുടെ ചുമതല വഹിച്ചിട്ടുണ്ട്. ഷാജുമോന്‍ ജോസഫ്, ബിജുമോന്‍, സുഭാഷ്, ബൈജുകുമാര്‍, സാജു വര്‍ഗീസ്, ഷാജു ജോസ്, നിധിന്‍രാജ് തുടങ്ങിയവരൊക്കെയാണ് പാലാ സബ് ഡിവിഷന്റെ ചുമതലക്കാരായത്. ഇതില്‍ ഗിരീഷ് പി.സാരഥിയും ഷാജിമോന്‍ ജോസഫും പലതവണ ഡിവൈ.എസ്.പി.മാരായിരുന്നു.
മേലുദ്യോഗസ്ഥന്റെ തുടര്‍ച്ചയായുള്ള മാറ്റം പാലാ സബ്ഡിവിഷന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്ട്രീയക്കാരുടെ താളത്തിനൊത്ത് തുള്ളാത്തതാണ് അടിക്കടിയുള്ള മാറ്റത്തിനു കാരണമെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഗിരീഷ് പി സാരഥിക്ക് പകരം പാലായിലേക്ക് എത്തുന്നത് എ.ജെ തോമസാണ് . മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ ഇദ്ദേഹം പ്രമാദമായ നിരവധി കൊലക്കേസുകളടക്കം അന്വേഷിച്ച് പ്രതികൾക്ക് ശിക്ഷവാങ്ങിക്കൊടുത്തയാളാണ് എ.ജെ തോമസ് . 2016 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും എ.ജെ തോമസിന് ലഭിച്ചിട്ടുണ്ട്.