
പാലാ : അർബുദ ചികിത്സയ്ക്കായി പാലാ ജനറലാശുപത്രിയിൽ റേഡിയേഷൻ ഓങ്കോളജി കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുമ്പോഴും കോടിക്കണക്കിന് രൂപ മുടക്കി യന്ത്രങ്ങൾ വാങ്ങുവാനുള്ള പദ്ധതിക്ക് നടപടികൾ വൈകുന്നു.
ജോസ് കെ. മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 2.45 കോടി രൂപ ചെലവിട്ട് 4996 ചതുരശ്ര അടി വിസ്തീർണത്തിലാണ് റേഡിയേഷൻ ഓങ്കോളജി ബ്ലോക്ക് നിർമിക്കുന്നത്. കെട്ടിടം പൂർത്തിയാകുമ്പോൾ റേഡിയേഷൻ ചികിത്സയ്ക്ക് ആധുനിക യന്ത്രങ്ങൾ വാങ്ങുവാനുള്ള അപേക്ഷ ആരോഗ്യവകുപ്പിന് ആശുപത്രി അധികൃതർ നൽകിയിട്ടുണ്ടങ്കിലും ആരോഗ്യവകുപ്പിൽനിന്ന് അനുകൂല നടപടിയുണ്ടായിട്ടില്ല.
റേഡിയേഷൻ ചികിത്സയ്ക്ക് ആധുനിക യന്ത്രങ്ങൾ വാങ്ങുന്നതിന് 18 കോടി രൂപയോളം തുക വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ കണക്കാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അർബുദ ചികിത്സയ്ക്കുള്ള റേഡിയേഷൻ തെറാപ്പി പ്ലാനിങ് റൂം, മൗൾഡ് റൂം, ഔട്ട് പേഷ്യന്റ് കാത്തിരിപ്പുകേന്ദ്രം തുടങ്ങിയവയും റേഡിയോതെറാപ്പി സിമുലേറ്റർ, ബ്രാക്കിതെറാപ്പി യൂണിറ്റ്, മൈനർ ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങൾ കൂടി ഭാവിയിൽ ക്രമീകരിക്കാൻ കഴിയുന്നവിധത്തിലാണ് കെട്ടിടം നിർമിക്കുന്നത്.
10 കോടി രൂപയാണ് കെട്ടിട നിർമാണത്തിനായി പദ്ധതിയിടുമ്പോൾ വിഭാവനംചെയ്തിരുന്നത്. വിവിധ ജനപ്രതിനിധികളുടെ ആസ്തി വികസനഫണ്ടും സർക്കാരിന്റെ ഫണ്ടും വിനിയോഗിച്ചാണ് കെട്ടിടം നിർമാണം.



