
പാലായിൽ വാഹനാപകടം: പാലാ പൊൻകുന്നം റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്കു ദാരുണാന്ത്യം; മരിച്ചത് ഇൻഡസ് മോട്ടോഴ്‌സ് ജീവനക്കാർ
തേർഡ് ഐ ബ്യൂറോ
പാലാ: പാലാ – പൊൻകുന്നം റോഡിൽ നിയന്ത്രണം വിട്ട കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാർ യാത്രക്കാരും ഇൻഡസ് മോട്ടോഴേസ് ജീവനക്കാരുമായ സന്ദീപ്, വിഷ്ണു എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു വാഹനാപകടം.
കട്ടപ്പനയിൽ നിന്ന് വരുകയായിരുന്ന മാരുതിക്കാറും, പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. മരിച്ച രണ്ടു പേരും കട്ടപ്പന സ്വദേശികളായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയെ തുടർന്നു റോഡ് തെന്നിക്കിടക്കുകയായിരുന്നു. കട്ടപ്പന ഭാഗത്തു നിന്നും എത്തിയ മാരുതി 800 കാർ നിയന്ത്രണം വിട്ട ലോറിയ്ക്കടിയിലേയ്്ക്കു അടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കാറിനുള്ളിൽ നിന്നും പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന രണ്ടു യാത്രക്കാരെയും പുറത്തെത്തിച്ചത്. വാഹനത്തിനുള്ളിൽ മൂന്നു പേരാണ് ഉണ്ടായിരുന്നതെന്നാണ് ദൃക്‌സാക്ഷികൾ പൊലീസിനു നൽകുന്ന വിവരം.
ഇരുവരെയും പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പാലാ ജനറൽ ആശുപ്പത്രിയിലേക്ക് മാറ്റി.പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന്റെ അശാസത്രീയത മൂലം സ്ഥിരം അപകട മേഖലയാണ് ഈ പ്രദേശം എന്ന് നാട്ടുകാർ ആരോപിച്ചു. നേരത്തെ ഇവിടെ നിരന്തരം അപകടമുണ്ടാകാറുണ്ടായിരുന്നു.
പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, വാഹനങ്ങൾ റോഡരികിലേയ്ക്കു മാറ്റി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.