പാലാ ജനറല്‍ ആശുപത്രിയുടെ നവീകരണത്തിനായി 3.5 കോടി രൂപ അനുവദിച്ചതായി മാണി സി. കാപ്പന്‍ എംഎല്‍എ അറിയിച്ചു ;പ്രവര്‍ത്തനരഹിതമായ രണ്ട് ലിഫ്റ്റുകള്‍ മാറുന്നതിനും 96 ലക്ഷം രൂപ മുടക്കി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

Spread the love

പാലാ: ജനറല്‍ ആശുപത്രിയുടെ നവീകരണത്തിനായി 3.5 കോടി രൂപ അനുവദിച്ചതായി മാണി സി. കാപ്പന്‍ എംഎല്‍എ അറിയിച്ചു.15 വര്‍ഷം പഴക്കമുള്ള പ്രവര്‍ത്തനരഹിതമായ രണ്ട് ലിഫ്റ്റുകള്‍ മാറുന്നതിനും 96 ലക്ഷം രൂപ മുടക്കി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

മാസംതോറും മൂന്നു ലക്ഷം രൂപയാണ് ആശുപത്രിയുടെ വൈദ്യുതി ബില്‍.
ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മാണത്തിനായി രണ്ടു കോടി രൂപ കൂടി അനുവദിച്ചതായി എംഎല്‍എ അറിയിച്ചു. ബജറ്റില്‍ എംഎല്‍എയുടെ നിര്‍ദേശമനുസരിച്ച്‌ നേരത്തേ ഒന്നരക്കോടി രൂപ അനുവദിച്ചിരുന്നു. ഈ ആവശ്യങ്ങളുന്നയിച്ച്‌ ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ്, ആര്‍എംഒമാരായ ഡോ. എം. അരുണ്‍, ഡോ. രേഷ്മ സുരേഷ് എന്നിവര്‍ നിവേദനം നല്‍കിയിരുന്നു. അവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.

നവകേരള സദസിന്‍റെ ഭാഗമായി കേരളത്തിലെ 140 നിയോജകമണ്ഡലങ്ങള്‍ക്കും ഏഴു കോടി രൂപ വീതം അനുവദിച്ചിരുന്നു. ഇത് അതതു നിയോജകമണ്ഡലത്തിലെ എംഎല്‍എമാര്‍ക്ക് രണ്ട് പ്രോജക്‌ടുകള്‍ക്കായി ചെലവഴിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് 3.5 കോടി ജനറല്‍ ആശുപത്രിക്കും ബാക്കി 3.5 കോടി രൂപ മേലുകാവിലെ കാഞ്ഞിരംകവലയില്‍നിന്ന് ആരംഭിച്ച്‌ കോലാനി, വാളകം, മേച്ചാല്‍ വഴി ഇലവീഴാപൂഞ്ചിറയില്‍ എത്തുന്ന റോഡിനായും അനുവദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടേകാല്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് നേരത്തേ 11 കോടി ചെലവില്‍ പണി പൂര്‍ത്തീകരിച്ച റോഡുമായി ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തി ബന്ധിപ്പിക്കുന്നതു വഴി ഇലവീഴാപൂഞ്ചിറയുടെ വികസനക്കുതിപ്പിന് സഹായകമാകുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. നവകേരള സദസിലൂടെ ലഭിച്ച ഏഴു കോടിയില്‍ 6.75 കോടി രൂപ സ്റ്റേഡിയം ഗാലറി നിര്‍മാണത്തിനും 25 ലക്ഷം രൂപ രാമപുരം പഞ്ചായത്തിലെ ഒരു റോഡിനുമായി ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ കത്തു നല്‍കിയിരുന്നു.

ഗാലറി നിര്‍മാണത്തിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച പണം വകമാറ്റി കുടിവെള്ള പദ്ധതിക്ക് നല്‍കിയെന്ന് ആക്ഷേപമുന്നയിച്ചവര്‍ തന്നെ ഗാലറിക്കുള്ള പണം ആശുപത്രിക്കു വേണമെന്ന് നഗരസഭയില്‍ പ്രമേയം അവതരിപ്പിക്കുകയും തനിക്ക് നിവേദനം നല്‍കുകയും ചെയ്തു. നാടിന്‍റെ വികസനത്തില്‍ രാഷ്‌ട്രീയമില്ലാത്തതുകൊണ്ട് കൗണ്‍സിലര്‍മാരുടെ ആവശ്യവും പരിഗണിച്ചതായി മാണി സി. കാപ്പന്‍ അറിയിച്ചു. രാമപുരം പഞ്ചായത്തിലെ റോഡിന് മറ്റൊരു ഫണ്ടിലൂടെ 25 ലക്ഷം അനുവദിക്കുമെന്നും എംഎല്‍എ പറഞ്ഞു.

മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പൊട്ടിപ്പൊളിഞ്ഞ സിന്തറ്റിക് ട്രാക് നവീകരണത്തിന് എംഎല്‍എയുടെ ബജറ്റ് നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴു കോടി രൂപ അനുവദിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ ജോലികള്‍ ആരംഭിക്കുകയുമാണ്. നാളെ വൈകുന്നേരം നാലിന് കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.