
സ്വന്തം ലേഖകൻ
കണ്ണൂര്‍: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിജെപി നേതാവായ അധ്യാപകൻ കുനിയിൽ പത്മരാജന് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും തുല്യമായ തുകയുടെ രണ്ട് ആൾജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. തലശ്ശേരി പോക്സോ കോടതിയുടേതാണ് തീരുമാനം. അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യം കിട്ടേണ്ട വകുപ്പുകളാണ് ചുമത്തിയിരുന്നതെന്നും അന്വേഷണം തുടരുന്നു എന്നുള്ളതു കൊണ്ടും ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു എന്നുള്ളതുകൊണ്ടും പ്രതിക്ക് സ്വാഭാവികമായി ജാമ്യം കിട്ടാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതിന് തെളിവില്ലെന്ന് ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പത്മരാജന്‍ ജാമ്യാപേക്ഷ നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന വാദം ജാമ്യം നൽകുന്നതിനെതിരായ തെളിവുകളെ ദുർബലപ്പെട്ടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാർച്ച് 17നാണ് നാലാം ക്ലാസുകാരിയായ പെൺകുട്ടിയെ അധ്യാപകൻ കുനിയിൽ പദ്മരാജൻ സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചതിന് മാതാപിതാക്കൾ പരാതി നൽകിയത്. മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നൽകിയിരുന്നു. ഒരുമാസത്തിന് ശേഷമാണ് പാനൂർ പൊലീസ് പ്രതിയെ പിടികൂടുന്നത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രിൽ 23 മൂന്നിന് ക്രൈം ബ്രാഞ്ചിന് വിടുകയായിരുന്നു.
കുട്ടിയെ അധ്യാപകൻ സ്കൂളിൽ വച്ച് പല തവണ കൈകൊണ്ടും വടികൊണ്ടും മർദ്ദിച്ചതായി കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 82 പ്രകാരമുള്ള കുറ്റമാണ് പ്രതി പത്മരാജനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. സമാനമായി 4 കുട്ടികളെ അധ്യാപകൻ മർദിച്ചതായും കുറ്റപത്രത്തിലുണ്ട്.