പദ്മജ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായേക്കും; തൃശൂരിൽ നിന്ന് വട്ടിയൂർക്കാവിലേക്ക്

Spread the love

സ്വന്തംലേഖിക

തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി പദ്മജ വേണുഗോപാൽ വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായേക്കും. കെ മുരളീധരൻ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് നേതൃത്വം അനൗപചാരിക ചർച്ചകൾ തുടങ്ങി.സംസ്ഥാനത്ത് കോൺഗ്രസിന്റെ ഉറച്ച സീറ്റുകളിൽ ഒന്നായാണ് വട്ടിയൂർക്കാവ് പരിഗണിക്കപ്പെടുന്നത്. ഈ സീറ്റിലെ വിജയം അഭിമാനപ്രശ്നം ആയതിനാൽ എല്ലാ ഘടകങ്ങളും പരിഗണിച്ചുകൊണ്ടാവും കോൺഗ്രസ് സ്ഥാനാർഥിയെ നിർണയിക്കുക. കെ മുരളീധരൻ മണ്ഡലത്തിലെ ജനകീയനായ പ്രതിനിധിയായി വിശേഷിപ്പിക്കപ്പെട്ടയാളാണ്. അതുകൊണ്ടുതന്നെ മുരളീധരന്റെ സഹോദരി എന്ന നിലയിൽ പദ്മജയ്ക്കു കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ ആയിരുന്നു വട്ടിയൂർക്കാവിൽ മുരളീധനു പിന്നിലായി രണ്ടാം സ്ഥാനത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ കുമ്മനം തന്നെയാണ് രണ്ടാമത് എത്തിയത്. ബിജെപിക്ക് ശക്തമായ വേരുകളുള്ള മണ്ഡലം പിടിച്ചെടുക്കാൻ അവരുടെ ഭാഗത്തുനിന്നു കടുത്ത ശ്രമമുണ്ടാവും എന്നതിനാൽ ശ്രദ്ധാപൂർവമാണ് കോൺഗ്രസിന്റെ നീക്കം. വട്ടിയൂർക്കാവിൽ ബിജെപി ജയിച്ചാൽ കോൺഗ്രസ്-ബിജെപി ധാരണ എന്ന എൽ ഡി എഫിന്റെ ആക്ഷേപത്തിന് ശക്തികൂട്ടുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പദ്മജയ്ക്കു പുറമേ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന ആർ വി രാജേഷാണ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്തിയായി കോ്ൺഗ്രസ് പരിഗണിക്കുന്ന പ്രധാനപ്പെട്ട പേര്.തിരുവിതാംകൂർ ദേവസ്യം ബോർഡ് മുൻ അധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണൻ,മുൻ എം എൽ എ പാലോട് രവി എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.