
തൃശൂർ: മുൻ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിഎ മാധവനുണ്ടായ അപകടം ദുരൂഹമാണെന്ന് മകൻ സമീർ എം നായർ പൊലീസില്‍ പരാതി നല്കി.
സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളാണ് വാഹനം ഇടിക്കുന്നതിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. കുടുംബം ആരോപിക്കുന്ന ദുരൂഹത പൊലീസ് പരിശോധിക്കണമെന്നും മകന്റെ പരാതി അന്വേഷിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
വാഹനാപകടം നടക്കുന്ന സമയത്ത് പിഎ മാധവൻ മണലൂർ മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ഛനുണ്ടായ അപകടത്തില്‍ കുടുംബത്തിന് സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും മുൻ എംഎല്‍എ പിഎ മാധവന്റെ മകൻ സമീർ പറഞ്ഞു.
അച്ഛനെ അപായപ്പെടുത്താൻ ശ്രമിച്ചതാണോ എന്നാണ് സംശയം. അച്ഛന് ചില ഭീഷണികള്‍ ഉണ്ടായിരുന്നു. മാർച്ച് മാസത്തിന് മുമ്പ് അച്ഛനെ കിടത്തും എന്നായിരുന്നു ഭീഷണി.
അപകടം നടക്കുന്ന സമയത്ത് മണലൂരിലെ സംഘടനാ ചുമതല ആയിരുന്നു അച്ഛനുണ്ടായിരുന്നത്. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും സമീർ പറഞ്ഞു.
മുണ്ടൂരിലെ വീടിന് മുന്നില്‍ റോഡ് മുറിച്ചു കടക്കുമ്പോഴാണ് പിഎ മാധവനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. ഫെബ്രുവരി 21നാണ് അപകടമുണ്ടായത്. ഇടിച്ച പിക്കപ്പ് വാൻ നിർത്താതെ പോയി. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന വാഹനമാണ് ഇടിച്ചത്. സംഭവത്തില്‍ പേരാമംഗലം പൊലീസ് കേസെടുത്തിരുന്നു. അതിനിടയിലാണ് അപകടം നടന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ആരോപണവുമായി മകൻ രംഗത്തെത്തുന്നത്.



