
മലപ്പുറം: ഓണ്‍ലൈൻ പരസ്യങ്ങള്‍ വഴി വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്ത് മലപ്പുറം സ്വദേശിയില്‍ നിന്നും 47 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റില്‍.
വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി വ്യാപാര ആവശ്യങ്ങള്‍ക്കെന്ന പേരില്‍ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. വിശ്വാസം പിടിച്ചുപറ്റാൻ തുടക്കത്തിൽ ചെറിയ തുക ലാഭവിഹിതമായി നൽകി. ഇത് വിശ്വസിച്ച് വലിയ തുകകള്‍ നിക്ഷേപിച്ചവർക്കാണ് പണം നഷ്ടമായത്.
കോഴിക്കോട് ചേളന്നൂർ സ്വദേശിനി കെ. സോന (23), കോവൂർ സ്വദേശി പടിഞ്ഞാറം കണ്ടി റമീഷ് (41) എന്നിവരെയാണ് മലപ്പുറം കാളികാവ് പോലീസ് പിടികൂടിയത്. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിക്ഷേപിച്ച തുക പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘം വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചിരുന്നത്. ഇവരുടെ അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ കൈമാറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
പോലീസ് നടത്തിയ ബാങ്ക് ഇടപാടുകളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രതികളുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ടിലെ ഒൻപത് ലക്ഷം രൂപ പോലീസ് മരവിപ്പിച്ചു. തങ്ങള്‍ സംഘത്തിലെ ഏജന്റുമാർ മാത്രമാണെന്നാണ് പിടിയിലായവർ മൊഴി നല്‍കിയിട്ടുള്ളത്.



