
സ്വന്തംലേഖകൻ
കോട്ടയം :പീഡനത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന വണ്‍ സ്റ്റോപ്പ് സെന്‍റര്‍ ആരംഭിക്കുന്നതിന് ജില്ലയ്ക്ക് 49 ലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ടമായി 24 ലക്ഷം രൂപ ജില്ലാ കളക്ടറുടെ പേരില്‍ ലഭ്യമായിട്ടുണ്ട്.
അതിക്രമത്തിന് വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സ, കൗണ്‍സിലിംഗ്, താമസ സൗകര്യം, നിയമ സഹായം എന്നിവ വണ്‍ സ്റ്റോപ് സെന്‍ററില്‍ ലഭ്യമാകും. സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ ജൂലൈ 30നകം താത്കാലിക സെന്‍റര്‍ ആരംഭിക്കാനും വിപുല സൗകര്യങ്ങളുളള കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.
പദ്ധതിക്കായി ഏറ്റുമാനൂര്‍ നഗരസഭയില്‍ 15 സെന്‍റ് സ്ഥലം ലഭ്യമായിട്ടുണ്ട്. റവന്യൂ വകുപ്പിന്‍റെ അധീനതയിലുളള ഭൂമി വനിതാ ശിശുവികസന വകുപ്പിന് കൈമാറുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ കെട്ടിട നിര്‍മ്മാണം ആരംഭിക്കും.
കുമരകം ഗ്രാമ പഞ്ചായത്തിലാണ് താത്കാലിക സെന്‍റര്‍ ആരംഭിക്കുക. സെന്‍ററിന് രണ്ട് കിലോമീറ്ററിനുളളില്‍ പോലീസ് സ്റ്റേഷനും ആശുപത്രിയും ഉണ്ടായിരിക്കണമെന്ന മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തിന്‍റെ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടം ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സെന്‍ററില്‍ വിവിധ തസ്തികകളില്‍ 19 ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അധ്യക്ഷത വഹിച്ചു.
കെട്ടിടത്തിന്‍റെ സുരക്ഷാ സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് വനിതാ ശിശു വികസന ഓഫീസര്‍ പി.എന്‍ ശ്രീദേവിയെ ചുമതലപ്പെടുത്തി. സബ് ജഡ്ജ് റ്റിറ്റി ജോര്‍ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. വി. ബിന്ദു, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.