ശബരിമലയിലെ യുവതീ പ്രവേശനം;  സംസ്ഥാനത്ത് സംഘപരിവാർ സംഘടനകളുടെ വ്യാപക അഴിഞ്ഞാട്ടം

ശബരിമലയിലെ യുവതീ പ്രവേശനം; സംസ്ഥാനത്ത് സംഘപരിവാർ സംഘടനകളുടെ വ്യാപക അഴിഞ്ഞാട്ടം

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമലയിൽ യുവതികൾ പ്രവേശിച്ച സംഭവത്തിൽ സംസ്ഥാനത്ത് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം. തലസ്ഥാനത്ത് ബി.ജെ.പി സമരപന്തലിന് സമീപം തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വനിതാ മതിലിനായി വച്ചിരുന്ന ബാനറുകളും മറ്റ് തോരണങ്ങളും നശിപ്പിച്ചു കൊണ്ടാണ് പ്രതിഷേധ പ്രകടനം സെക്രട്ടേറിയേറ്റിലേക്ക് വന്നിരുന്നത്. തിരുവനന്തപുരത്ത് ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മാവേലിക്കരയിലും തിരുവല്ലായിലും കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്നു. ദീർഘദൂര കെഎസ്ആർടിസി ബസ്സുകളടക്കം തടയുന്നു. മാവേലിക്കരയിൽ വിഗലാംഗന്റെ പെട്ടികടയടക്കം അടിച്ചു തകർത്തു. കൂടാതെ, വാർത്ത പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. ക്യാമറകൾപിടിച്ചു വാങ്ങി നശിപ്പിച്ചു. കൊല്ലത്ത് മനോരമ്മയുടെ ഫോട്ടോഗ്രാഫർ വിഷ്ണു സനലിന് പരിക്കേറ്റു. കൊല്ലത്തും തിരുവനന്തപുരത്തും മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റു. കൊട്ടാരക്കര, അമ്പലപ്പുഴ ക്ഷേത്രങ്ങളിലെ ദേവസ്വം ഓഫീസുകൾ അടപ്പിച്ചു. കൊച്ചി കച്ചേരിപ്പടിയിൽ പ്രതിഷേധക്കാർ റോഡ് ഉപരോധം തുടരുകയാണ്. മാവേലിക്കര താലൂക്ക് ഓഫീസിൽ പ്രതിഷേധക്കാർ കസേരകൾ തകർത്തു. വൈകിട്ട് നാലു മണിക്ക് കോട്ടയത്തും 5 മണിക്ക് ഏറ്റുമാനൂരിലും പ്രതിഷേധ പ്രകടനമുണ്ട്.