
സ്വന്തം ലേഖകൻ
തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധികയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിയന്തര ഇടപെടൽ. ജില്ലാ ട്രൈബർ ഓഫീസർ ഉടൻ സ്ഥലത്തെത്താൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ നിർദേശിച്ചു. എത്രയും വേഗം വൃദ്ധയെ പുറത്തെത്തിച്ച് അടിയന്തര ചികിത്സ നൽകണമെന്നും കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായത്. ഊരിലെത്തി ചികിത്സ നൽകണമെന്ന് ട്രൈബൽ ഡിപ്പാർട്ട്മെന്റിനോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രധാന പാതയിൽ നിന്നും 4 കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി ഊര് സ്ഥിതി ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാൽനടയായി മാത്രമേ ഇവിടെ താമസിക്കുന്നവർക്ക് റോഡിലേക്ക് എത്താൻ കഴിയൂ എന്നതിനാൽ കമലമ്മ പാട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഏഴു കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഊരിൽ നിന്നും കമലമ്മ പാട്ടിയെ ചുമന്ന് മാത്രമേ താഴെ റോഡിലേക്ക് എത്തിക്കാനാകൂ. അതിന് കഴിയാതിരുന്നതോടെയാണ് വൃദ്ധ കിടപ്പിലായി പുഴുവരിക്കുന്ന സ്ഥിതിയായത്.