
നിര്‍ണായകമായത് സോണിയയുടെ ഇടപെടല്‍; ഉപമുഖ്യമന്ത്രി ശിവകുമാര്‍ മാത്രം; സുപ്രധാന വകുപ്പുകളും ഡികെയ്ക്ക്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാഗാന്ധിയുടെ ഇടപെടലാണ് കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായകമായത്. സോണിയയുമായുള്ള ചർച്ചയിലാണ് ഡികെ ശിവകുമാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. തവണ വ്യവസ്ഥയിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു ഡികെ. എന്നാൽ ശിവകുമാർ വിട്ടുനിൽക്കുന്നത് സർക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കും എന്നതു കണക്കിലെടുത്ത്ഉപമുഖ്യമന്ത്രിയാകണം എന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. ഇക്കാര്യം മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി തുടങ്ങിയ നേതാക്കൾ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ആദ്യടേമിൽ തന്നെ മുഖ്യമന്ത്രിസ്ഥാനം വേണമെന്ന നിലപാട് ഡികെ തുടർന്നു. രാത്രി സോണിയ നടത്തിയ ഇടപെടലിലാണ് ശിവകുമാർ വഴങ്ങിയത്. കഠിനാധ്വാനം ചെയ്തവർക്ക് ഫലം അതിന്റെ ഫലം കിട്ടുമെന്ന് സോണിയാഗാന്ധി വ്യക്തമാക്കുകയും ചെയ്തു. ധാരണ അനുസരിച്ച് ആദ്യ രണ്ടര വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും.
സർക്കാരിൽ ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. ആഭ്യന്തരം, നഗരവികസനം, പൊതുമരാമത്ത്, മൈനിങ്, ജലവിഭവം, വൈദ്യുതി തുടങ്ങിയ പ്രധാന വകുപ്പുകളാണ് ശിവകുമാർ ചോദിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട ഒന്നോ രണ്ടോ വകുപ്പുകൾ ശിവകുമാറിന് നൽകിയേക്കുമെന്നാണ് സൂചന. സർക്കാരിൽ ഡികെ ശിവകുമാർ മാത്രമാകും ഉപമുഖ്യമന്ത്രിയാകുക.
മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ അടക്കം തന്റെ നിലപാട് കൂടി കേൾക്കണമെന്നും ശിവകുമാർ ഹൈക്കമാൻഡിന് മുന്നിൽ നിർദേശം വെച്ചിട്ടുണ്ട്. രണ്ടാം ടേമിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. ഇന്ന് വൈകീട്ട് ബംഗലൂരുവിൽ കോൺഗ്രസ് നിയമസഭ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതിൽ സിദ്ധരാമയ്യയെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നാകും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാകും സത്യപ്രതിജ്ഞാ ചടങ്ങ്. കോൺഗ്രസ് മുഖ്യമന്ത്രിമാരും മുതിർന്ന പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.