മലയോര വോട്ടിൽ പ്രതീക്ഷയെന്ന് അൻവർ; മത്സരിക്കാൻ കാരണം പ്രതിപക്ഷ നേതാവ്, താൻ ജയിച്ചില്ലെങ്കിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്നാണ് ആഗ്രഹം; മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം

Spread the love

മലപ്പുറം: നിലമ്പൂരിൽ താൻ മത്സരിക്കാൻ കാരണം പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് പിവി അൻവർ. താൻ ജയിച്ചില്ലെങ്കിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്നാണ് ആഗ്രഹം. പൊലീസ് മേധാവിയായി അജിത്ത്കുമാറിനെ എത്തിക്കാൻ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ വാശി പിടിക്കുന്നത്? വയനാട് പുനരധിവാസത്തിൻ്റെ പേരിൽ മന്ത്രി റിയാസും എസ്റ്റേറ്റ് ഉടമകളും തമ്മിൽ ഭൂമി കച്ചവടമാണ് നടക്കുന്നതെന്നും ആരോപിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായി റിയാസ് വീട്ടിൽ കയറിയ നാൾ മുതലാണ് മുഖ്യമന്ത്രിയുടെ തകർച്ച തുടങ്ങിയതെന്നും കുറ്റപ്പെടുത്തി.

നിലമ്പൂരിലേത് അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് എന്നായിരുന്നു പ്രചരണം. എന്നാൽ തെരഞ്ഞെടുപ്പ് ജനങ്ങൾ ഏറ്റെടുത്തു. 2024ലെ തെരഞ്ഞെടുപ്പിനേക്കാളും 1224 വോട്ട് അധികം പോൾ ചെയ്തു. മണ്ഡലത്തിലെ സ്ത്രീ വോട്ടർമാരുടെ പിന്തുണ തനിക്ക് ലഭിക്കും. വന്യജീവി ആക്രമണമാണ് താൻ ഉയർത്തിയ പ്രധാന വിഷയം. താൻ മത്സരിക്കാൻ കരുതിയതല്ല, യുഡിഎഫിന് പിന്തുണക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രതിപക്ഷ നേതാവിന്റെ സമീപനമാണ് മത്സരിക്കാൻ കാരണം. അൻവറിന് 2000 വോട്ട് പറഞ്ഞവർ ഇപ്പോൾ 15000 വരെ എത്തിയെന്നും അൻവർ ചൂണ്ടിക്കാട്ടി. താൻ എൽഡിഎഫ് വോട്ടാകും കൂടുതൽ പിടിക്കുകയെന്ന് പറഞ്ഞ അൻവർ, മണ്ഡലത്തിൽ താൻ ജയിച്ചില്ലെങ്കിൽ യുഡിഎഫ് സ്ഥാനാർഥി ജയിക്കണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി.

എംആർ അജിത്കുമാറിനെ പൊലീസ് മേധാവിയാക്കാൻ മുഖ്യമന്ത്രി എന്തിനാണ് ഇത്ര വാശി പിടിക്കുന്നതെന്നും അൻവർ ചോദിച്ചു. അദ്ദേഹത്തിനെതിരെ നൽകിയ പരാതിയിൽ ഇതുവരെ തനിക്ക് റിപ്പോർട്ട് നൽകിയില്ല. ജന്മനാ കള്ളനായ സുജിത് ദാസിന് മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത് നിയമനം നൽകി. മലപ്പുറം എസ്‌പി ഓഫീസിലെ മരം മുറി കേസിൽ അന്വേഷണം നടന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഎ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ വീട്ടിൽ കാൽ കുത്തിയ അന്ന് മുതൽ പിണറായിയുടെ തകർച്ച തുടങ്ങിയെന്നും അൻവർ പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിന്റെ പേരിൽ നടക്കുന്നത് ഭൂമി കച്ചവടമാണ്. പിന്നിൽ മരുമകനും എസ്റ്റേറ്റ് ഉടമകളും തമ്മിലുള്ള ഇടപാടാണ്. വീട് കിട്ടേണ്ടവർ നിർമാണം തുടങ്ങാത്തതിനെ തുടർന്ന് 15 ലക്ഷം വാങ്ങി പോവുകയാണ്. ജനം നൽകിയ പണം പോക്കറ്റിൽ ഇട്ടാണ് മുഖ്യമന്ത്രി ഇങ്ങിനെ ചെയ്യുന്നത്. പ്രതിപക്ഷം പോലും ഈ വിഷയം ഉന്നയിക്കുന്നില്ല. മുസ്ലിം ലീഗ് 204 വീടുകളുടെ നിർമാണം തുടങ്ങി. അപ്പോഴാണ് സർക്കാർ ഇങ്ങനെ കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.