കാനറികളുടെ സുല്‍ത്താന് ചെറുപുഴയില്‍ സുബര്‍ക്കം..! മിശിഹായേക്കാള്‍ പൊക്കത്തി സുല്‍ത്താനെ എടുത്തുയര്‍ത്തി ആരാധകര്‍; ലോകകപ്പിനെ വരവേല്‍ക്കാന്‍ കോഴിക്കോടൊരുങ്ങി

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോഴിക്കോട്: കാനറികളുടെ സുല്‍ത്താന്‍ ഇപ്പോള്‍ പുഴയില്‍ തല ഉയര്‍ത്തി നില്‍പ്പാണ്. സുല്‍ത്താന്റെ തൊട്ടുപിന്നിലായി മിശിഹായുമുണ്ട്. ഏതോ ഈജിപ്ഷ്യന്‍ നാടോടിക്കഥയിലെ രംഗമല്ല ഇത്. ഇങ്ങ് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിലാണ് മിശിഹായും സുല്‍ത്താനുമൊക്കെ എട്ടുദിക്കിലും നോക്കി തലയുയര്‍ത്തി നില്‍ക്കുന്നത്.

കഴിഞ്ഞ ദിവസം അര്‍ജന്റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ബ്രസീലിന്റെ സുല്‍ത്താന്‍ നെയ്മറുടെ കട്ടൗട്ടും ആരാധകര്‍ ചെറുപുഴയില്‍ സ്ഥാപിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച വിവരം വാര്‍ത്തയാക്കിയിരുന്നു. നെയ്മറുടെ കട്ടൗട്ടിനും വാര്‍ത്താ പ്രാധാന്യം ലഭിച്ചുവരുന്നുണ്ട്. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടെ തലപ്പൊക്കം 40 അടിയോളം വരും. ഇതിന് ഏകദേശം 25,000 രൂപ ചെലവ് വന്നുവെന്നാണ് പ്രദേശത്തെ ബ്രസീല്‍ ആരാധകര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാല്‍പ്പന്ത് കളിയോടുള്ള അടങ്ങാത്ത ആവേശം മലബാറിന്റെ രക്തത്തില്‍ അലിഞ്ഞതാണ്. ഒരുമിച്ച് കളി കാണുന്നതിനായി ഗ്രൗണ്ടില്‍ സ്‌ക്രീന്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ നാടൊന്നാകെ ലോകകപ്പിനായി വമ്പന്‍ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ആരാധകര്‍ പറയുന്നു. എക്കാലത്തെയുമെന്ന പോലെ അര്‍ജന്റീനയും ബ്രസീലും തന്നെയാണ് ഏറിയ പങ്ക് കളിയാരാധകരുടെയും ഇഷട് ടീമുകള്‍.