നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് ; തീരുമാനം എന്‍ടിബിആര്‍ സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് യോഗത്തിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്തും. നെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.
ഭൂരിപക്ഷം ക്ലബ്ബുകളും ഈ മാസം 28 നാണ് സൗകര്യമെന്ന് യോഗത്തില്‍ അറിയിച്ചിരുന്നു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തേണ്ട ആവശ്യവും യോഗത്തില്‍ ചര്‍ച്ചയായി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രാദേശിക വള്ളംകളികള്‍ ഈമാസം 24-ാം തീയതിയോടെ അവസാനിച്ചിരുന്നു. നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകള്‍ മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെഹ്റു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നല്‍കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വള്ളംകളി ഇല്ലെന്ന പ്രചാരണം സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണെന്ന് പറയുകയും ചെയ്തു. ടൂറിസം മേഖലക്ക് നെഹ്‌റു ട്രോഫി വള്ളം കളി പ്രധാനപ്പെട്ടതാണ്. എന്നാല്‍ അത് സംഘടിപ്പിക്കേണ്ടത് ടൂറിസം വകുപ്പല്ല. അത് തെറ്റായ പ്രചാരണമാണ്. വള്ളംകളി നടക്കണം എന്നാണ് ടൂറിസം വകുപ്പിന്റെ ആഗ്രഹം. അത് നടക്കാന്‍ മുന്‍പന്തിയില്‍ ടൂറിസം വകുപ്പ് ഉണ്ടാകും. എങ്ങനെയെങ്കിലും നടത്താന്‍ ശ്രമിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.