
നീറ്റ് യുജി പരീക്ഷ പേപ്പർ ചോർച്ച ; പട്ന എയിംസിലെ മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്തു, നിർണായക നീക്കുമായി സിബിഐ
ദില്ലി : നീറ്റ് യുജി പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്ന എംയിസിലെ മൂന്ന് ഡോക്ടർമാർ കസ്റ്റഡിയില്‍.
സിബിഐയാണ് മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഡോക്ടർമാരുടെ മുറികള്‍ സീല്‍ ചെയ്ത സിബിഐ അവരുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്തവരുടെ വിശദാംശങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല. നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച 40ലധികം ഹർജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നിർണായക നീക്കം.
ബിഹാറിലെ ഹസാരിബാഗിലെ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയുടെ ട്രങ്കില്‍ നിന്ന് നീറ്റ്-യുജി പേപ്പർ മോഷ്ടിച്ചെന്ന് ആരോപിച്ച് പങ്കജ് കുമാറിനെയും ഇയാളുടെ കൂട്ടാളി രാജു സിംഗിനെയും സിബിഐ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്തത്. പങ്കജ് കുമാറിനെ പട്‌നയില്‍ നിന്നും രാജു സിംഗിനെ ജാർഖണ്ഡിലെ ഹസാരിബാഗില്‍ നിന്നുമാണ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം നീറ്റില്‍ പുനഃപരീക്ഷയുണ്ടോ എന്ന് ഇന്നറിയാം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയില്‍ എൻ ടി എ, കേന്ദ്രം എന്നിവർ നല്‍കിയ സത്യവാങ്മൂലം കക്ഷികള്‍ക്ക് നല്‍കാൻ കോടതി നിർദ്ദേശിച്ചിരുന്നു. പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തില്‍ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും പ്രാദേശികമായി മാത്രമാണ് പ്രശ്നങ്ങള്‍ എന്നാണ് കേന്ദ്ര വാദം.
അതിനിടെ നീറ്റ് യു ജി കൗണ്‍സിലിംഗിനായി നടപടി തുടങ്ങി. മെഡിക്കല്‍ സീറ്റുകള്‍ പോർട്ടലില്‍ രേഖപ്പെടുത്താൻ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രം. നീറ്റ് കൗണ്‍സിലിംഗ് ജൂലായ് മൂന്നാം വാരം തുടങ്ങുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള പ്രാരംഭ നടപടികള്‍ക്കാണ് മെഡിക്കല്‍ കൗണ്‍സിംഗ് കമ്മറ്റി തുടക്കമിട്ടത്. യു ജി കൗണ്‍സിലിംഗില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്നാണ് കമ്മറ്റി വിശദാംശങ്ങള്‍ തേടിയത്. കമ്മറ്റി നല്‍കിയ നോട്ടീസ് അനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച്ച വരെ സീറ്റ് വിവരങ്ങള്‍ സൈറ്റില്‍ നല്‍കാം. ഇത്തവണ നാലാം റൗണ്ട് വരെ അലോട്ട്മെന്റ് നടത്തി പ്രവേശന നടപടികള്‍ പൂർത്തിയാക്കാനാണ് നീക്കം.