video
play-sharp-fill

ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് ; സ്റ്റേഡിയത്തിൽ താരങ്ങളായി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും; ക്രിക്കറ്റ് നയതന്ത്രമെന്ന് ബിജെപി; സ്വയം പുകഴ്ത്തലെന്ന് കോണ്‍ഗ്രസ്

ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് ; സ്റ്റേഡിയത്തിൽ താരങ്ങളായി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും; ക്രിക്കറ്റ് നയതന്ത്രമെന്ന് ബിജെപി; സ്വയം പുകഴ്ത്തലെന്ന് കോണ്‍ഗ്രസ്

Spread the love

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: മൂന്നാം ടെസ്റ്റിലെ കനത്ത തോൽവിയുടെ നിരാശ മറന്ന്, ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ സ്ഥാനമുറപ്പിക്കാനുള്ള നിർണായക പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആശംസ നേരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പമാണ് അദ്ദേഹം സ്റ്റേഡിയത്തിലെത്തിയത്.

സ്റ്റേഡിയത്തിലെത്തിയ ഇരുവരെയും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറിയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ എന്നിവർ ചേർന്നു സ്വീകരിച്ചു.സ്റ്റേഡിയത്തിലെത്തിയ ഇരു പ്രധാനമന്ത്രിമാരെയും കാണികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് ഓസീസ് പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും പുതിയ ടെസ്റ്റ് ക്യാപ് സമ്മാനിച്ചു. ഇതിനുശേഷം തുറന്ന വാഹനത്തില്‍ സ്റ്റേഡിയത്തെ വലംവെച്ച ഇരുവരും കാണികളെ അഭിവാദ്യം ചെയ്തു.

പിന്നീട് സ്റ്റേഡിയത്തിലെ പ്രത്യേക പവലിയന്‍ ഇരുവരും സന്ദര്‍ശിച്ചു. മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ രവി ശാസ്ത്രി ഇരുവര്‍ക്കും പവലിയനിലെ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടങ്ങളുടെ ഓര്‍മകളും ചിത്രങ്ങളും വിശദീകരിച്ചുകൊടുത്തു. ഇതിനുശേഷം ഇരു ടീമിലെയും താരങ്ങളെ ഗ്രൗണ്ടില്‍ പരിചയപ്പെട്ട ഇരുപ്രധാനമന്ത്രിമാരും കളിക്കാര്‍ക്കൊപ്പം നിന്ന് ദേശീയ ഗാനവും പാടിയാണ് വിഐപി ഗ്യാലറിയിലെത്തി മത്സരം കാണാനിരുന്നത്.

അതേസമയം, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം ടെസ്റ്റ് മത്സരം കാണാനുള്ള തീരുമാനത്തെ ക്രിക്കറ്റ് നയതന്ത്രമെന്ന് ബിജെപി വിശേഷിപ്പിക്കുമ്പോള്‍ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ കാണികളെ അഭിവാദ്യം ചെയ്ത് വലംവെച്ച പ്രധാനമന്ത്രിയുടെ നടപടി സ്വയം പുകഴ്ത്തലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.