ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കാൻ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കേരളത്തിലേക്ക് എത്തുമ്പോൾ സിപിഎമ്മിനെ ഭയപ്പെടുത്തുന്നത് രാകേഷ് അസ്താന : സ്വർണ്ണക്കടത്ത് കേസിൽ ഡോവലിനൊപ്പം ഇനി അസ്താനയും ; വിവിധ അന്വേഷണത്തിനായി കേന്ദ്ര ഏജൻസികൾ കേരളത്തിലേക്ക് എത്തുമ്പോൾ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ബംഗളൂരു ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കാന്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കേരളത്തിലേക്ക് എത്തുകയാണ്. അന്വേഷണത്തിനായി രാകേഷ് അസ്താനയെത്തുമ്പോൾ സിപിഎമ്മാണ് ഏറെ ഭയപ്പെടുന്നത്.
നര്‍ക്കോട്ടിക്‌സ് കൺട്രോള്‍ ബ്യൂറോയുടെ തലവനായ രാകേഷ് അസ്താന നരേന്ദ്ര മോദിയുടെ അതിവിശ്വസ്തനാണ്. ഇതിന്റെ പേരില്‍ പലപ്പോഴും സിപിഎം വിമര്‍ശന മുനയില്‍ നിര്‍ത്തിയ ഓഫീസർ കൂടിയാണ് അസ്താന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് സ്വർണ്ണക്കടത്ത് കേസുകളുടെ അന്വേഷണം വിലയിരുത്തുന്നത്. രാകേഷ് അസ്താനയ്ക്കും ഡോവലുമായി അടുത്ത ബന്ധമുണ്ട്.
അതുകൊണ്ട് തന്നെ ലഹരി കടത്തിന്റെ അന്വേഷണത്തെ സ്വര്‍ണ്ണ കടത്തുമായി ബന്ധിപ്പിക്കുമോ എന്ന ആശങ്ക കേരളത്തിലെ സിപിഎം നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തെ കരുതലോടെയാണ് ബിനീഷ് കോടിയേരിയും സമീപിക്കുന്നത്.
സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടറായിരുന്നു രാകേഷ് അസ്താനയ ഇപ്പോള്‍ ബിഎസ്‌എഫ് ഡയറക്ടര്‍ ജനറലാണ്. ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന 2002-ലെ ഗോധ്ര സബര്‍മതി എക്സ്പ്രസ് തീവെപ്പ് കേസ് അടക്കം നിരവധി കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണ കേസില്‍ 1997-ല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്തതും അദ്ദേഹമാണ്. സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബിസിഎഎസ്) ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ബിഎസ്‌എഫ് ഡയറക്ടര്‍ ജനറലായി നിയമനം കിട്ടിയത്. ഇതിനൊപ്പമാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറലിന്റെ അധിക ചുമതലയും നല്‍കിയിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണിലുണ്ണിയായാണ് സിബിഐ ഉപഡയറക്ടറായ രകേഷ് അസ്താന അറിയപ്പെടുന്നത്. ഇതുതന്നെയാണ് അസ്താന ഗുജറാത്തില്‍നിന്നു ഡല്‍ഹിയിലേക്ക് എത്താനുള്ള പ്രധാന കാരണവും. 1984 ബാച്ച് ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥാനാണ് അസ്താന. 2016ല്‍ അനില്‍ സിന്‍ഹ വിരമിച്ച ഒഴിവില്‍ സിബിഐയുടെ ഇടക്കാല ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1994ല്‍ ആണ് അസ്താന സിബിഐയില്‍ എത്തുന്നത്. ഗോദ്ര കലാപ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അസ്താന. ഗുജറാത്ത് പൊലീസില്‍ നീണ്ട കാലത്തെ സേവനവും ഇദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്.
സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മയുമായുണ്ടായ ഏറ്റുമുട്ടലിന്റെ പേരില്‍ അന്ന് സ്പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താനയുടെ പേര് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പോര് രൂക്ഷമായതോടെ അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. പിന്നാലെ അദ്ദേഹം സര്‍വീസില്‍നിന്ന് രാജിവെക്കുകയും ചെയ്തു. അസ്താനയേയും അന്ന് സിബിഐയില്‍നിന്ന് മാറ്റിയിരുന്നു. ഈ വിവാദത്തില്‍ അസ്താനയ്‌ക്കെതിരായ നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്. അതിശക്തമായ ഇടപെടലും സമരങ്ങളും അസ്താനയ്‌ക്കെതിരെ നടത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അസ്താനയുടെ നേതൃത്വത്തിലെ അന്വേഷണ ഏജന്‍സി കേസ് അന്വേഷിക്കുന്നതിനെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്.
സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താന അന്നത്തെ സിബിഐ മേധാവി അലോക് വര്‍മയുമായുള്ള പരസ്യമായ ഏറ്റുമുട്ടലിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കൈക്കൂലി കേസില്‍ ദീര്‍ഘകാലം അന്വേഷണം നേരിട്ട അസ്താനക്ക് ഫെബ്രുവരിയില്‍ ഏജന്‍സിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചു. ഹൈദരാബാദ് വ്യവസായി സതീഷ് സന സമര്‍പ്പിച്ച കേസിന്റെ അടിസ്ഥാനത്തില്‍ 2018 ല്‍ അലോക് വര്‍മയുടെ നേതൃത്വത്തില്‍ സിബിഐ രാകേഷ് അസ്താനക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അസ്താനയുമായുള്ള പോര് മുറുകിയതിനെ തുടര്‍ന്ന് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കുകയും പിന്നാലെ അദ്ദേഹം സര്‍വീസില്‍നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. അസ്താനയെ അന്ന് സിബിഐയില്‍ നിന്ന് മാറ്റുകയും പിന്നീട് ബി.സി.എ.എസ് ഡയറക്ടര്‍ ജനറലായി നിയമിക്കുകയുമായിരുന്നു.
അതേസമയം ലഹരിക്കടത്തു കേസില്‍ പിടിയിലായ അനൂപ് മുഹമ്മദിനെ കാണാന്‍ ബിനീഷ് കോടിയേരി വന്നിട്ടുണ്ടെന്ന് പിതാവ് മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കഴിഞ്ഞ മാസം 21 നാണ് അനൂപ് അറസ്റ്റിലാകുന്നത്. ബാംഗളൂരുവില്‍ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് രംഗത്തെത്തിയത്.
മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്നും കച്ചവട കേന്ദ്രമായി പ്രവര്‍ത്തിച്ച ഹോട്ടലില്‍ ബിനീഷ് കോടിയേരി നിത്യ സന്ദര്‍ശകനായിരുന്നുവെന്നും ഫിറോസ് ആരോപണവുമായി രംഗത്ത് വന്നിരുന്നു .