
കോട്ടയം കുറവിലങ്ങാട് മദ്യലഹരിയിൽ അച്ഛനെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ ; സംഭവം ഇന്നലെ രാത്രിയിൽ ; മദ്യലഹരിയിൽ എത്തിയ ഇരുവരും തമ്മിൽ സംഘർഷമുണ്ടാകുകയും മകൻ റബ്ബർ കമ്പുകൊണ്ട് അച്ഛന്റെ തലയ്ക്കടിക്കുകയുമായിരുന്നു
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കുറവിലങ്ങാട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി . സംഭവവുമായി ബന്ധപ്പെട്ട് മകനെ കുറവിലങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കുറവിലങ്ങാട് നസ്രത്ത് ഹിൽ തോരണത്ത് മലയിൽ കുളത്തുങ്കൽ ജോൺ പോളി ( 38 ) നെയാണ് കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാളുടെ പിതാവ് ജോസഫി (ജോസ് – 69 )നെയാണ് വീട്ടുമുറ്റത്ത് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരും തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. രാത്രി മദ്യപിച്ചെത്തിയ ഇരുവരും തമ്മിൽ വീടിനുള്ളിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷത്തെ തുടർന്ന് ജോസ് കയ്യിൽ കരുതിയിരുന്ന റബർ കമ്പ് ഉപയോഗിച്ച് ജോണിന് ആക്രമിച്ചു. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ ജോൺ കയ്യിൽ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് ജോസിന്റെ
തലയ്ക്കടിക്കുകയായിരുന്നു.
അടിയേറ്റ് വീട്ടുമുറ്റത്ത് ബോധരഹിതനായി കിടന്ന ജോസിനെ രാവിലെയാണ് മകൻ കണ്ടത്. വീട്ടുമുറ്റത്ത് എത്തിയപ്പോൾ പിതാവ് ചലനം ഇല്ലാതെ കിടക്കുന്നത് കാണുകയായിരുന്നു. തുടർന്ന് അയൽവാസിയായ വീട്ടമ്മയെ വിളിച്ചുകൊണ്ടുവന്ന് പരിശോധന നടത്തിയപ്പോൾ പിതാവിന് ചലനമില്ലെന്ന് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം ഉറപ്പിച്ചത്.
നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അച്ഛനും മകനും തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാർ പറയുന്നു.