video
play-sharp-fill

തൃക്കൊടിത്താനത്തു നിന്ന് ബാലരാമപുരത്തേയ്ക്ക് അധികദൂരമില്ല: നൂറ് രൂപയ്ക്ക് അച്ഛനെ തല്ലിക്കൊന്ന മകൻ: ലക്ഷങ്ങൾക്കു വേണ്ടി അമ്മയെ പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊലപ്പെടുത്താൻ ശ്രമിച്ച മക്കൾ; കേരളത്തിലെ വയോജനങ്ങളുടെ ജീവൻ ഭീഷണിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തൃക്കൊടിത്താനത്തു നിന്നും ബാലരാമപുരത്തേയ്ക്ക് അധികദൂരമില്ലെന്ന് വ്യക്തമാക്കുന്ന രണ്ട് വാർത്തകളാണ് ഒരു ദിവസം പുറത്തു വരുന്നത്. രണ്ടും അതിക്രൂരവും നിന്ദ്യവുമായ വാർത്തകളാണ്. കേരളത്തിലെ കുടുംബങ്ങളിൽ നടക്കുന്ന നടുക്കുന്ന സംഭവകഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തൃക്കൊടിത്താനത്ത് മകൻ അച്ഛനെ നൂറ് രൂപയ്ക്കു വേണ്ടി തല്ലിക്കൊന്നപ്പോൾ, ബാലരാമപുരത്ത് അമ്മയെ ദിവസങ്ങളോളം പട്ടിണിക്കിട്ട ശേഷം പുഴുവരിയ്ക്കുന്ന നിലയിലാണ് വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്. രണ്ടു സംഭവങ്ങളിലും ഉൾപ്പെട്ട വീടുകൾ തമ്മിൽ സാമ്പത്തികമായും സാമൂഹ്യമായ സാഹചര്യങ്ങളിലും ഏറെ അന്തരമുണ്ടെന്നതാണ് വിരോധാഭാഗം.


തൃക്കൊടിത്താനത്ത് അച്ഛനെ തല്ലിക്കൊന്നവർ താമസിച്ചിരുന്നത് സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവർ താമസിക്കുന്നതെന്ന് പറയുന്ന കോളനികളിലാണ്. എന്നാൽ, ബാലരാമപുരത്തേതാകട്ടെ സമൂഹത്തിലെ ഉന്നതർ എന്ന് അവകാശപ്പെടുന്നവർ താമസിച്ചിരുന്ന വീട്ടിലായിരുന്നു.
തൃക്കൊടിത്താനം പായിപ്പാട് കൊച്ചുപള്ളിയിൽ ഇക്കഴിഞ്ഞ 17ന് രാത്രിയിലാണു സംഭവം. വാഴപ്പറമ്പിൽ തോമസ് വർക്കിയാണ് (കുഞ്ഞപ്പൻ-76) മകനാൽ കൊല്ലപ്പെട്ടത്. മകൻ ജോസഫ് തോമസി (അനി -35)യാണ് കുഞ്ഞപ്പനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത്. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാർ, തൃക്കൊടിത്താനം സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ശേഷം സ്വാഭാവിക മരണം എന്നു വരുത്തി സംസ്‌ക്കരിക്കാൻ ഒരുങ്ങിയ മൃതദേഹം നാട്ടുകാരിൽ ചിലരുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോസ്റ്റുമോർട്ടം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


നാട്ടുകാരാനാണ മരണത്തിൽ സംശയമുണ്ടെന്ന് പൊലീസിൽ അറിയിച്ചത്. ഇതോടെ പൊലീസ് എത്തി വിശദമായ അന്വേഷണവും നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ട് 6.30നാണ് സംസ്‌കാരം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണു പ്രതി കുറ്റം സമ്മതിച്ചത്. കോടതി അനിയെ റിമാൻഡ് ചെയ്തു. കുഞ്ഞപ്പനും മക്കളായ അനിയും സിബിയുമാണു വീട്ടിൽ താമസിച്ചിരുന്നത്. കുഞ്ഞപ്പന്റെ ഭാര്യ ചിന്നമ്മ മകൾക്കൊപ്പം റാന്നിയിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇരട്ടസഹോദരങ്ങളായ അനിയും സിബിയും മദ്യലഹരിയിൽ പിതാവ് കുഞ്ഞപ്പനുമായി വഴക്കുണ്ടാക്കുന്നതു പതിവാണ്. മദ്യപാനത്തെ ചൊല്ലിയാണ് ഇവർ തമ്മിൽ വഴക്കുണ്ടായതും കൊലപാതകം സംഭവിക്കുന്നതും.
17ന് രാവിലെ കുഞ്ഞപ്പൻ ബാങ്ക് അക്കൗണ്ടിലെ പെൻഷൻ തുക 1000 രൂപ പിൻവലിച്ചിരുന്നു. അനിയുടെ ഒപ്പമാണ് പെൻഷൻ തുക വാങ്ങാൻ പോയത്. തിരികെ എത്തിയപ്പോൾ 200 രൂപ വീതം അനിക്കും സിബിക്കും കുഞ്ഞപ്പൻ നൽകി. വൈകിട്ട് മദ്യപിച്ച ശേഷം വീട്ടിൽ എത്തിയ അനി വീണ്ടും 100 രൂപ കുഞ്ഞപ്പനോട് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച കുഞ്ഞപ്പനെ അനി ഉപദ്രവിച്ചു. ഇതേസമയം സിബിയും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ മർദനം തടയാൻ എത്തിയപ്പോൾ ഇടതു തുടയിൽ അനി കടിച്ചതോടെ സിബി പിന്മാറി അടുത്ത മുറിയിൽ പോയി കിടന്നുറങ്ങി.
ഇതിനിടെ അപ്പനും മകനും തമ്മിലുള്ള തർക്കം കയ്യാങ്കളിയിൽ എത്തിയിരുന്നു. ബഹളം തുടർന്ന അനി കുഞ്ഞപ്പനെ പിടിച്ചു തള്ളി. ഭിത്തിയിലും തുടർന്ന് കട്ടിലിന്റെ പിടിയിലും തല ഇടിച്ചു വീണ കുഞ്ഞപ്പനെ അനി തറയിൽ ഇട്ടു ചവിട്ടുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. കുറച്ചു സമയത്തിനു ശേഷം കുഞ്ഞപ്പനെ കട്ടിലിൽ കിടത്തിയ ശേഷം അനി കിടന്നുറങ്ങി. 18ന് രാവിലെ അനിയും സിബിയും വീട്ടിൽ നിന്നു പോയി. ഉച്ചയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മുറിക്കുള്ളിൽ കുഞ്ഞപ്പൻ അനക്കമില്ലാതെ കിടക്കുന്നതു കണ്ടത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞപ്പനെ നാലുകോടി സെന്റ് റീത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണ സംഭവിച്ചതായി സ്ഥിരീകരിച്ചു. 19ന് രാവിലെ മൃതദേഹം മോർച്ചറിയിൽ നിന്ന് എടുക്കാൻ എത്തിയ ചിലർ തലയുടെ പിൻവശത്തു രക്തം കട്ടപിടിച്ചു കിടക്കുന്നതു കണ്ട് സംശയം തോന്നി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സ്വമേധയാ കേസെടുത്ത പൊലീസ് വീട്ടിലെത്തി സംസ്‌കാരച്ചടങ്ങുകൾ നിർത്തിവയ്ക്കണമെന്നും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞപ്പന്റെ ശരീരത്തിൽ 30 മുറിവുകളുള്ളതായാണ് കണ്ടെത്തിയത്. ഇതിൽ 8 എണ്ണം ഗുരുതരമാണെന്നും നടന്നതുകൊലപാതകമാണെന്നും വ്യക്തമായി. കഴുത്തിലെ അസ്ഥികൾ ഒടിഞ്ഞു. ഇടതുവശത്തെ 2 വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. ഇത് ചവിട്ടിയതിനിടയിൽ സംഭവിച്ചതാകാമെന്നു പൊലീസ് പറഞ്ഞു. വയറിൽ ഉൾപ്പെടെ 3 ഭാഗത്ത് ചതവുകളും കണ്ടെത്തി. രാത്രി 11ന് മുൻപായി മരണം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവശേഷം തറയിൽ ഉണ്ടായിരുന്ന രക്തക്കറ അനി മായ്ക്കാൻ ശ്രമിച്ചിരുന്നു. ഫൊറൻസിക് വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ ഇതു കണ്ടെത്തി. ഭിത്തിയിൽ നിന്ന് രക്തക്കറയും മുടിയുടെ അംശവും പരിശോധനയിൽ കണ്ടെത്തി. പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ അനി കടിച്ചതായി സിബി പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. തൃക്കൊടിത്താനം എസ്ഐ സാബു സണ്ണി, എഎസ്ഐമാരായ ശ്രീകുമാർ, സാബു, ക്ലീറ്റസ്, ഷാജിമോൻ, സിപിഒ ബിജു എന്നിവരാണ് അന്വേഷണം നടത്തിയത്. അപ്പനെ കൊന്ന മകനുമായി പൊലീസ് തെളിവെടുപ്പു നടത്തി. സംഭവം അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ.
അമ്മയുടെ പേരിലുണ്ടായിരുന്ന സ്വത്തും 14 ലക്ഷം രൂപയും തട്ടിയെടുക്കുന്നതിനു വേണ്ടിയാണ് ബാലരാമപുരം റസൽപുരം ശാന്തിപുരം പേരകത്ത് വീട്ടിൽ ലളിത(75)യെ ഇളയമകൻ ജയകുമാർ(45) മാസങ്ങളായി പൂട്ടിയിട്ടത്. അമ്മയെ മറ്റ് മക്കളേയോ ബന്ധുക്കളെയോ കാണിക്കാതെ വീടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
മറ്റ് മക്കൾക്കു കൂടി അവകാശപ്പെട്ട അമ്മയുടെ പേരിലുണ്ടായിരുന്നു 30 സെന്റ് സ്ഥലവും വീടും ബാങ്ക് അക്കൗണ്ടിലുള്ള 14 ലക്ഷവും രൂപയും ജയകുമാർ കൈക്കലാക്കിയിരുന്നു. ഇത് ആരും അറിയാതിക്കാൻ വേണ്ടിയാണ് മറ്റ് മക്കളിൽ നിന്ന് അമ്മയെ മാറ്റി നിർത്തിയത്. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് പൊലീസ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് മതിൽചാടിക്കടന്നാണ് അമ്മയെ രക്ഷിച്ചത്. ജയകുമാറിനെ അറസ്റ്റ് ചെയ്തു.വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. കുടിവെള്ളം പോലും കിട്ടാതെ പുഴുവരിച്ച നിലയിലായിരുന്നു ലളിത.
ഗുരുതരാവസ്ഥയിലുള്ള ഇവരെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലളിതയുടെ നിലവിളി കേട്ടതിനെ തുടർന്ന് അയൽവാസികൾ മറ്റ് മക്കളെ വിവരം അറിയിച്ചു. രണ്ട് പെൺമക്കളും മറ്റൊരു മകനും അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജയകുമാർ അനുവദിച്ചില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇയാളോട് സംസാരിച്ചെങ്കിലും അമ്മയെ പുറത്തിറക്കില്ല എന്ന നിലപാടിൽ ഇയാൾ ഉറച്ചുനിന്നു. തുടർന്നാണ് പൊലീസ് എത്തിയത്.തട്ടിയെടുത്ത സ്വത്ത് വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.