പൊതുജന സുരക്ഷയ്ക്ക് മുൻഗണന; നഗരസഭാ പരിധിയില്‍ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റാന്‍ തീരുമാനം

Spread the love

കോട്ടയം: മഴക്കാല ദുരന്തനിവാരണത്തിന് കര്‍ശന നടപടികൾ സ്വീകരിക്കാൻ നഗരസഭ യോഗത്തില്‍ തീരുമാനമായി. ഇത് സംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

വാഴൂര്‍ റോഡിലെ നഗരസഭാ പരിധിയിലുള്ള പാറേല്‍ പള്ളിക്ക് സമീപം തുടര്‍ച്ചയായി രണ്ടുദിവസം മരങ്ങൾ റോഡിലേയ്ക്ക് വീണ് ഗതാഗതം തടസപ്പെട്ട സംഭവത്തെ പരിഗണിച്ച്, വാഴൂര്‍ റോഡില്‍ കുരിശുംമൂട് വരെയും ചങ്ങനാശേരി ബൈപാസ് അപകട സാധ്യതയുള്ള മരങ്ങളും ശിഖരങ്ങളും അടിയന്തിരമായി മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കും.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരത്തിലെ 37 വാര്‍ഡുകള്‍ക്കും പതിനായിരം രൂപ വീതം അനുവദിച്ചു. നഗരശുചിത്വം ഉറപ്പാക്കുകയും ഓടകളിലെ വെള്ളപ്പൊക്ക സാധ്യത ഒഴിവാക്കാന്‍ ഒഴുക്കിന് തടസമായ മലിനങ്ങൾ നീക്കം ചെയ്യുന്നതിനും നിലവിലെ 41 തൊഴിലാളികളോടൊപ്പം പത്ത് താത്കാലിക തൊഴിലാളികളെ കൂടി സേവനത്തില്‍ നിയോഗിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകളും ലൈനുകളും പരിശോധിച്ച്‌ നടപടി സ്വീകരിക്കാന്‍ യോഗം കെഎസ്‌ഇബി ജീവനക്കാര്‍ക്കു നിര്‍ദേശം നലകിയിട്ടുണ്ട്. ശുദ്ധജലവും ആഹാരസാധനങ്ങളും മരുന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കാനും തീരുമാനിച്ചു.