play-sharp-fill
ആദ്യ ജയം താമരയ്ക്ക്, വോട്ടെണ്ണൽ ഫലം വരുംമുമ്പേ ഒരു സീറ്റിൽ അക്കൗണ്ട് തുറന്ന് ബിജെപി, വ്യാജ ഒപ്പിൽ ആപ്പിലായി കോൺ​ഗ്രസ് പുറത്ത്, അപൂർവങ്ങളിൽ അപൂർവമായി സൂറത്തിൽ എൻഡിഎ വിജയം

ആദ്യ ജയം താമരയ്ക്ക്, വോട്ടെണ്ണൽ ഫലം വരുംമുമ്പേ ഒരു സീറ്റിൽ അക്കൗണ്ട് തുറന്ന് ബിജെപി, വ്യാജ ഒപ്പിൽ ആപ്പിലായി കോൺ​ഗ്രസ് പുറത്ത്, അപൂർവങ്ങളിൽ അപൂർവമായി സൂറത്തിൽ എൻഡിഎ വിജയം

സൂറത്ത്: വോട്ടെണ്ണെൽ തുടങ്ങും മുമ്പേ ബിജെപി ഒരു സീറ്റിൽ അക്കൗണ്ട് തുറന്നു. ഗുജറാത്തിലെ സൂറത്തിൽ വോട്ടെണ്ണൽ ഇല്ലാതെ തന്നെ ബിജെപി വിജയം കൈവരിച്ചു. ഇവിടെ എതിരില്ലാതെയാണ് ബിജെപി സ്ഥാനാർത്ഥി വിജയിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതുവരെ ഇങ്ങനൊരു വിജയം ഉണ്ടായിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദേശപത്രിക തള്ളിയതാണ് ഈ സാഹചര്യമുണ്ടാക്കിയത്. ഒപ്പിൽ മാറ്റമുണ്ടെന്ന് വ്യക്തമാക്കിയാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്.  കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംബാനിയുടെ പത്രിക ജില്ലാ കളക്ടർ സൗരഭ് പാർഗി തള്ളിയതാണ് ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ വിജയിക്കാൻ കാരണം.


പത്രിക തള്ളിയതോടെ നിലേഷ് കുംബാനി ബിജെപിയിൽ ചേരുകയും ചെയ്തു. അതുകൊണ്ട് തന്നെ ആദ്യ ഫല സൂചനകൾ വരും മുമ്പേ ബിജെപി സീറ്റ് ഉറപ്പിച്ചു. ബിജെപിയുടെ സൂറത്ത് സ്ഥാനാർത്ഥി മുകേഷ് ദലാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിനന്ദിച്ചിരുന്നു, വോട്ടുകൾ രേഖപ്പെടുത്തും മുമ്പുതന്നെ വിജയം ഉറപ്പിച്ച ഏക സ്ഥാനാർത്ഥിയായി ഇക്കുറി ദലാൽ മാറി എന്നതാണ് പ്രത്യേകത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ അപൂർവമായ ഒന്നാണ് ബിജെപിയുടെ എതിരില്ലാത്ത ജയം. എന്നാൽ, കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

നിലേഷ് കുംബാനി പത്രിക തള്ളിയതിന് പിന്നാലെ ബിഎസ്‌പി സ്ഥാനാർത്ഥിയും സ്വതന്ത്രന്മാരും പത്രിക പിൻവലിച്ചതോടെയാണ് കോൺ​ഗ്രസ് ബിജെപിക്കെതിരെ ആരോപണവുമായി എത്തിയത്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുവെങ്കിലും ഇതും തെരെഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.

1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 36(2) വകുപ്പ് പ്രകാരമാണ് പത്രിക തള്ളിയത്. അതുപ്രകാരം നാമനിർദേശ പത്രികയിലെ സ്ഥാനാർത്ഥിയുടേയോ നിർദേശിക്കുന്ന ആളുടേയോ ഒപ്പ് യഥാർഥമല്ലെങ്കിൽ പത്രിക തള്ളാം. കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർത്ഥിയുടേയും പത്രികയിലെ ഒപ്പ് വ്യാജമാണെന്നും ആരോപണമുണ്ടായിരുന്നു. ഇതാണ് ഇവരുടെ പത്രികയും തള്ളാൻ കാരണമായത്.