
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചെക്ക് പോസ്റ്റിൽ വച്ച് എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക് (27), അബ്ദുൽ ഷെമീം (29) എന്നിവരുടെ ചിത്രങ്ങൾ തമിഴ്‌നാട് പൊലീസ് കേരള പൊലീസിന് കൈമാറി.
എന്നാൽ, കൊലപാതകത്തിനു ശേഷം പൊലീസ് ആദ്യം പറഞ്ഞ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ നിരാകരിക്കുകയാണ്. ഇയാളല്ല കൃത്യം ചെയ്തതെന്നാണ് തമിഴ്‌നാട് പോലിസ് പറയുന്നത്. കേരള തമിഴ്‌നാട് അതിർത്തിയിലെ മാർക്കറ്റ് റോഡ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്ന വിൻസന്റിന് നേരെ ഇന്നലെ രാത്രി ഒൻപതേമുക്കാലോടുകൂടി ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിർക്കുകയായിരുന്നു. കൃത്യം നടത്തിയതിനു ശേഷം സംഘം ഓടി രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് ഐജി അടക്കമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമികൾ രക്ഷപ്പെട്ട വാഹനത്തെ കുറിച്ചും സൂചനകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനുമായി അക്രമികൾക്ക് എന്തെങ്കിലും വൈരാഗ്യമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ മറ്റ് ബന്ധങ്ങളും പരിശോധിക്കുന്നുണ്ട്. നാലു തവണ വിൻസെന്റിനു വെടിയേറ്റു. നിമിഷങ്ങൾക്കുള്ളിൽ അക്രമികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. വിൻസെന്റിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനകം മരിച്ചു.