അവിഹിത ബന്ധത്തിന് തടസം നിന്നപ്പോൾ പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നത് പെറ്റമ്മ തന്നെ ; ശ്വാസം നിലയ്ക്കുന്നതിനു മുൻപേ കിണറ്റിൽ എറിഞ്ഞതായും സംശയം

അവിഹിത ബന്ധത്തിന് തടസം നിന്നപ്പോൾ പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നത് പെറ്റമ്മ തന്നെ ; ശ്വാസം നിലയ്ക്കുന്നതിനു മുൻപേ കിണറ്റിൽ എറിഞ്ഞതായും സംശയം

സ്വന്തം ലേഖിക

നെടുമങ്ങാട്: അമ്മയും കാമുകനും ചേർന്നു കഴുത്തുഞെരിച്ചു കിണറ്റിലെറിയുമ്പോൾ പതിനാറുകാരിയായ മീരയിൽ ജീവന്റെ തുടിപ്പുകൾ അവശേഷിച്ചിരുന്നെന്നു സംശയം. മഴ തോരും മുമ്പേ കിണറ്റിൽ തള്ളാനുള്ള വ്യഗ്രതയിൽ മരിച്ചെന്ന് ഉറപ്പാക്കാൻ സമയമുണ്ടായിരുന്നില്ല. കട്ടിലിലിൽ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തിൽ ആദ്യം ഷാൾ ചുറ്റി ഞെരിച്ചതു മഞ്ജുഷയാണ്. പിന്നാലെ മഞ്ജുഷയുടെ കാമുകൻ അനീഷ് കൈകൾ കൊണ്ട് കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ ബൈക്കിലിരുത്തി കരാന്തലയിലെത്തിച്ചു.അനീഷിന്റെ വീടിനടുത്തുള്ള കിണറിനരികിലെ കുറ്റിക്കാട്ടിൽ കിടത്തിയപ്പോൾ മീര നേരിയ ശബ്ദം പുറപ്പെടുവിച്ചതായി തോന്നി. മഞ്ജുഷ വീണ്ടും കഴുത്ത് ഞെരിക്കുമ്പോഴേക്കും അനീഷ് കിണറിന്റെ മൂടി മാറ്റി. തുടർന്നു മീരയുടെ ശരീരത്തിൽ കല്ലുകെട്ടി കിണറ്റിലെറിഞ്ഞു. വെള്ളത്തിൽ വീണതിനുശേഷമാകാം മരണം സംഭവിച്ചതെന്നു സംശയിക്കുമ്പോഴും കണ്ടെടുത്തപ്പോഴേക്കും മൃതദേഹം ഏറെ ജീർണിച്ചിരുന്നതിനാൽ സ്ഥീരികരിക്കാൻ കഴിഞ്ഞിട്ടില്ല. സ്വന്തം വീട്ടിൽനിന്ന് അനീഷ് തന്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞുവിട്ടു.സന്ധ്യയോടെ ഇയാൾ മഞ്ജുഷയുടെ വീട്ടിലെത്തി. ഇരുവരുടെയും അവിഹിതബന്ധം നേരിൽക്കണ്ട മീര എതിർത്തപ്പോൾ, നാട്ടിലുള്ള ചില ആൺകുട്ടികളുമായി നിനക്കും ബന്ധമുണ്ടെന്നു പറഞ്ഞ് മകളെ മഞ്ജുഷ കൈയേറ്റം ചെയ്തു. തുടർന്ന് മീരയുടെ കഴുത്തിൽ കിടന്ന ഷാളിൽ മഞ്ജുഷ ചുറ്റിപ്പിടിച്ചു ഞെരിച്ചു. ഷാളുപയോഗിച്ച് കഴുത്ത് ഞെരിക്കുമ്പോൾ പുറത്ത് നല്ല മഴയായിരുന്നു. മഴ തോരുന്നതിനു മുമ്പ് കിണറ്റിൽ തള്ളിയതിനു ശേഷം, മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും പിടികൂടാൻ തിരുപ്പതിയിൽ പോവുകയാണെന്നും മഞ്ച പേരുമലയിൽ താമസിക്കുന്ന മാതാപിതാക്കളെയും മൂത്ത സഹോദരിയെയും മഞ്ജുഷ വിളിച്ചറിയിച്ചു.തന്റെ വാടകവീട്ടിലെ സാമഗ്രികൾ അവിടെനിന്നു മാറ്റി വീട് ഒഴിയണമെന്നും നിർദ്ദേശിച്ചു. ”അമ്മ എനിക്കു വേണ്ടിയും ഞാൻ അമ്മയ്ക്കു വേണ്ടിയുമാണു ജീവിക്കുന്നത്” എന്നു പറയുമായിരുന്നു മീര. മിക്കവാറും ഞായറാഴ്ചകളിൽ മഞ്ച പേരുമല ചരുവിളയിൽ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കാണാനെത്തുമായിരുന്നു അവൾ. പള്ളിയിൽ പോകാനും ഒഴിവുസമയങ്ങളിൽ അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനും വേണ്ടിയായിരുന്നു വരവ്. അമ്മൂമ്മയ്ക്കും അമ്മയുടെ മൂത്ത സഹോദരി സിന്ധുവിനുമൊപ്പം ആഹാരം കഴിക്കും. അമ്മ മഞ്ജുഷയ്ക്കുള്ള പൊതിച്ചോറുമായേ മടങ്ങാറുണ്ടായിരുന്നുള്ളൂ.ഒരു ഞായറാഴ്ച വത്സലയ്ക്ക് ഒരു കല്യാണത്തിൽ പങ്കെടുക്കേണ്ടതിനാൽ പിറ്റേന്നാണു മീര കാണാനെത്തിയത്. പതിവുപോലെ ഒന്നിച്ച് ആഹാരം കഴിച്ചു. വൈകിട്ടു മൂന്നോടെ അമ്മയ്ക്കുള്ള പൊതിച്ചോറുമായി മടങ്ങി. അന്നു രാത്രിയായിരുന്നു കൊലപാതകം. മടക്കമില്ലാത്ത യാത്രയാണെന്ന് അന്നു പൊന്നുമോൾ പോകുമ്പോൾ കരുതിയിരുന്നില്ലെന്നു പറഞ്ഞ് വത്സല പൊട്ടിക്കരഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ശനിയാഴ്ച പേരുമലയിൽ വത്സലയുടെ വീട്ടുവളപ്പിലാണു മീരയ്ക്കു കുഴിമാടമൊരുങ്ങിയത്.കോടതി റിമാൻഡ് ചെയ്ത പ്രതികളെ ഒരാഴ്ച കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകുമെന്ന് അന്വേഷണോദ്യോഗസ്ഥർ അറിയിച്ചു. മീരയെ കിണറ്റിലെറിഞ്ഞശേഷം പ്രതികൾ മുങ്ങിയ തമിഴ്നാട്ടിലും കൊലപാതകം നടന്ന വീട്ടിലുമെത്തിച്ച് വിശദമായ തെളിപ്പ് നടത്തും.