
മച്ചിലിപട്ടണം (ആന്ധ്രപ്രദേശ്): ശക്തമായ കാറ്റും മഴയും വിതച്ച ‘മൊൻത’ ചുഴലിക്കാറ്റ് ഇന്നലെ രാത്രിയില്‍ തീരം തൊട്ടു. ആന്ധ്രയിലെ മച്ചിലിപട്ടണത്തിന് സമീപത്താണ് മണിക്കൂറില്‍ 110 കിലോമീറ്റർ വേഗതയുള്ള അതിതീവ്ര ചുഴലിക്കാറ്റായി ‘മൊൻത’ തീരം തൊട്ടത്. ഒഡീഷ, ആന്ധ്ര തീരപ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇതുവരെ ആറ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. ജനങ്ങള്‍ വീടുകള്‍ക്കു പുറത്തിറങ്ങരുതെന്ന് ആന്ധ്ര സർക്കാർ കർശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
43,000 ഹെക്ടറിലധികം കൃഷി നശിച്ചു. വൈദ്യുതി മേഖലയില്‍ ഏകദേശം 2,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. സബ്‌സ്റ്റേഷനുകള്‍, ട്രാൻസ്‌ഫോർമറുകള്‍ എന്നിവ വ്യാപകമായി തകർന്നു. 35,000-ത്തിലധികം ആളുകള്‍ സുരക്ഷിത ക്യാമ്ബുകളില്‍ ആണ്. ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം തുടങ്ങി നിരവധി ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്. 20 ട്രെയിനുകളും വിശാഖപട്ടണത്ത് നിന്ന് പുറപ്പെടേണ്ട 32 വിമാനങ്ങളും വിജയവാഡയില്‍ നിന്നുള്ള 16 വിമാനങ്ങളും റദ്ദാക്കി.
അതേസമയം, ‘മൊൻത’ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ആന്ധ്രയിലെ 12 ജില്ലകളില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആന്ധ്രയിലെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



