മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ് കോട്ടയത്തും; നഗരത്തിലെ വ്യാപാരിയെ പറ്റിച്ചത് 35 ലക്ഷം രൂപ; തട്ടിപ്പിന് ചുക്കാൻ പിടിച്ചത് വേളൂർ സ്വദേശി; തട്ടിയെടുത്ത പണം ചോദിച്ച് ചെന്ന വ്യാപാരിയെ ജീവനക്കാരിയെ ഉപയോഗിച്ച് പീഡനക്കേസിൽ കുടുക്കി അകത്താക്കി മോൻസൺ; 35 ലക്ഷം രൂപ മോൻസണ് കൊടുക്കാൻ നിർദ്ദേശിച്ചത് കോട്ടയത്തെ റിട്ട: എസ്പിയെന്ന് വ്യാപാരി
സ്വന്തം ലേഖകൻ
കോട്ടയം: മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ് കോട്ടയത്തും. നഗരത്തിലെ വ്യാപാരിയായ ഉബൈദുള്ളയെ പറ്റിച്ച് തട്ടിയെടുത്തത് 35 ലക്ഷം രൂപ. 114 കോടി രൂപ അക്കൗണ്ടിലെത്തിയെന്നും ബാങ്കിൽ നിന്നും പിൻവലിക്കാൻ ചില നിയമ തടസ്സങ്ങളുണ്ടെന്നും 35 ലക്ഷം നല്കിയാൽ 1 കോടി തിരികെ തരാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
മോൻസൻ കോട്ടയത്ത് നടത്തിയ തട്ടിപ്പുകൾക്ക് ചുക്കാൻ പിടിച്ചത് കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശിയായ മുൻ സമുദായ നേതാവാണ്. ഇയാളും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും മോൻസൻ്റെ വലം കൈയ്യാണ്. ഇരുവരും ചേർന്ന് സമാനമായ നിരവധി ഇടപാടുകൾ നടത്തിയിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും മാസങ്ങൾക്ക് മുൻപ് കോട്ടയത്തെ സ്റ്റാർ ഹോട്ടലിൽ വെച്ച് നടന്ന ഡോക്ടറുടെ മകളുടെ വിവാഹത്തിൽ നിറഞ്ഞ് നിന്നത് മോൻസണും ഭാര്യയും, വേളൂർ സ്വദേശിയായ തട്ടിപ്പ്കാരനുമായിരുന്നു. കോവിഡ് നിയന്ത്രണത്തിനിടെ നടന്ന വിവാഹ സൽക്കാരത്തിൽ ഡോക്ടറുടെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരുന്നു ക്ഷണം. മോൻസണും,വേളൂർ സ്വദേശിയും അടക്കം ഏതാനും പേർ മാത്രമാണ് വിവാഹ സൽക്കാരത്തിൽ ഉണ്ടായിരുന്നത്.
തട്ടിയെടുത്ത 35 ലക്ഷം രൂപ തിരികെ ചോദിച്ച് ചെന്ന വ്യാപാരിയെ പൊലിസിനെയും, വനിതാ ജീവനക്കാരിയേയും ഉപയോഗിച്ച് പീഡനക്കേസിൽ പെടുത്തി അകത്താക്കുകയും ചെയ്തു മോൻസൺ. ദിവസങ്ങൾ കഴിഞ്ഞാണ് വ്യാപാരി പുറം ലോകം കണ്ടത്.
മോൻസന് 35 ലക്ഷം രൂപ കൊടുക്കാൻ നിർദ്ദേശിച്ചത് കോട്ടയത്തെ റിട്ട: എസ്പിയാണെന്ന് ഉബൈദുള്ള തേർഡ് ഐ ന്യൂസിനോട് വ്യക്തമാക്കി.
ചേര്‍ത്തല സ്വദേശി മോന്‍സൺ അറസ്റ്റിലായതോടെ കോടികളുടെ തട്ടിപ്പാണ് പുറത്ത് വരുന്നത്. സമാനമായ രീതിയിൽ നിരവധി പേരെ കോട്ടയത്ത് തട്ടിച്ച് കോടികൾ കൈക്കലാക്കിയതായാണ് ലഭിക്കുന്ന സൂചന