
തിരുവനന്തപുരം: പ്രയാഗ് രാജിലെ കുംഭമേളയിൽ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിവാഹം “കേരള സ്റ്റോറി” ആണെന്നും, വിവാഹം നടത്തുന്നതിനുമുമ്പ് യുവതിയും യുവാവും കേരളത്തിലെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആധാർ കാർഡ് ഉൾപ്പെടെ രേഖകൾ പരിശോധിച്ച ശേഷമാണ് വിവാഹം നടന്നതെന്നും, എല്ലാ നടപടികളും പൊലീസ് പരിശോധനയ്ക്ക് വിധേയമായിരുന്നുവെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വിവാഹവുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ ഭാഗത്ത് വീഴ്ചകളില്ലെന്നാണ് പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥമാണെന്ന് യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഉറപ്പാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ജനന സർട്ടിഫിക്കറ്റിലും ഇതേ നമ്പർ ഉള്ളതായും കണ്ടെത്തിയെങ്കിലും, അതിന്റെ യാഥാർത്ഥ്യം സ്ഥിരീകരിക്കാൻ സംവിധാനമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തൽ വിവാദം ശക്തമാക്കി. 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


