
മോഷണമുതല്‍ വില്‍ക്കാനെത്തി കട ഉടമയുടെ മൊബൈലുമായി കടന്നു; പ്രതികളെ തിരിച്ചറിഞ്ഞത് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്; പൊലീസിനെ ഞെട്ടിച്ച് ന്യൂജെന്‍ കള്ളന്മാര്‍ ഒടുവിൽ പിടിയിലായത് ഇങ്ങനെ….!
സ്വന്തം ലേഖിക
മാള: മോഷ്ടിച്ച ബാറ്ററി കടയില്‍ വിറ്റതിന് ശേഷം ഉടമയുടെ മൊബൈല്‍ മോഷ്ടിച്ച സംഘത്തിലൊരാള്‍ പിടിയില്‍.
മാള ടൗണില്‍ ബാറ്ററി കട നടത്തുന്ന കോന്നൂര്‍ നങ്ങിണി വീട്ടില്‍ ജയിംസ് എന്നയാളുടെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടര്‍ന്ന് പറവൂര്‍ സ്വദേശി കുന്നില്‍മണപാടം വീട്ടില്‍ അതുല്‍ (23) നെ മാള എസ്.ഐ വി.വി. വിമല്‍ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. രണ്ട് പഴയ ബാറ്ററികളുമായി കടയിലെത്തിയ പ്രതികള്‍ 3,000 രൂപയ്ക്ക് ബാറ്ററി ജയിംസിന് വില്‍ക്കുകയായിരുന്നു.
കടയില്‍ നിന്ന് തിരികെ ഇറങ്ങുന്ന സമയം മേശയ്ക്ക് മുകളില്‍ വച്ചിരുന്ന ഉടമയുടെ നാല്‍പ്പതിനായിരം വില വരുന്ന ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. പിന്നീട് പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ക്യാമറ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഒന്നാം പ്രതി പിടിയിലായതറിഞ്ഞതോടെ രണ്ടാം പ്രതി ഒളിവില്‍ പോയി. വില്‍പ്പന നടത്തിയ ബാറ്ററി അങ്കമാലിയിലെ രണ്ടു ബസുകളില്‍ നിന്നും മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ കെ.വി. ചന്ദ്രശേഖര്‍, മുഹമ്മദ് ബാഷി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മുരുകേഷ് കടവത്ത്, സീനിയര്‍ സി.പി.ഒ ജിബിന്‍ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.