ലിഫ്റ്റ് ചോദിച്ച് വേഷം മാറി നിന്നത് പൊലീസ്; അടുത്ത ഇരയെ കിട്ടിയ സന്തോഷത്തില്‍ സ്‌കൂട്ടര്‍ നിര്‍ത്തി 25കാരന്‍; ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് സ്‌കൂട്ടറില്‍ ലിഫ്റ്റ് നല്‍കി മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്നയാൾ പിടിയിൽ
സ്വന്തം ലേഖിക
ഇരിങ്ങാലക്കുട: വഴിയില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് സ്‌കൂട്ടറില്‍ ലിഫ്റ്റ് നല്‍കി അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്നയാളെ പിടികൂടി.
എടതിരിഞ്ഞി എടച്ചാലില്‍ വീട്ടില്‍ സാഹിലിനെയാണ് (25) തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് സ്‌കൂട്ടറില്‍ ലിഫ്റ്റ് ലഭിച്ച രണ്ടുപേരുടെ സ്മാര്‍ട്ട് ഫോണുകള്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കവര്‍ന്നതായി പൊലീസിന് പരാതി ലഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് നഗരത്തിലെ വിവിധ റോഡുകളിലുള്ള സി.സി.ടി.വി ക്യാമറകളില്‍ നിന്ന് പ്രതിയുടെ സഞ്ചാരവഴികള്‍ മനസിലാക്കിയ പൊലീസ് വേഷംമാറി ലിഫ്റ്റ് കിട്ടുവാനായി റോഡരികല്‍ കാത്തു നിന്നു. അടുത്ത ഇരയെ പ്രതീക്ഷിച്ച് സ്‌കൂട്ടര്‍ നിറുത്തിയ മോഷ്ടാവിനെ പൊലീസ് പിടികൂടുകയായിരുന്നു. മോഷ്ടിച്ച ഫോണുകള്‍ മറ്റു കടകളില്‍ വില്‍ക്കുകയാണ് പതിവ്.
കാട്ടൂര്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ രണ്ട് കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട എസ്.ഐ എം.എസ്. ഷാജന്‍, എ.എസ്.ഐ മുഹമ്മദ് അഷറഫ്, ജസ്റ്റിന്‍, സീനിയര്‍ സി.പി.ഒമാരായ ഇ.എസ്. ജീവന്‍, സോണി സേവ്യര്‍, എം.ബി. സബീഷ്, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ശബരി കൃഷ്ണന്‍, പി.എം. ഷെമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.