
കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ നിന്നും എക്സൈസ് ഒഴിവാക്കി : റിപ്പോർട്ട് അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ചു: കുറ്റപത്രം ഉടൻ സമർപ്പിക്കും.
കൊല്ലം: ഏവരും പ്രതിക്ഷിച്ചത് പോലെ കായംകുളംഎംഎല്‍എ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ നിന്നും എക്സൈസ് ഒഴിവാക്കി.
മൂന്ന് മുതല്‍ ഒൻപത് വരെ പ്രതികളെയാണ് കേസില്‍ നിയമനടപടിയില്‍ നിന്നും ഒഴിവാക്കിയത്. ഇടക്കാല റിപ്പോർട്ട് അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ചു.
കുറ്റപത്രം ഉടൻ സമർപ്പിക്കും.
ഡിസംബർ അവസാന വാരമാണ് എംഎല്‍എയുടെ മകൻ കനിവിനെയും സംഘത്തേയും കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ എക്സൈസ് സംഘം പിടികൂടിയത്. തകഴി പാലത്തിന് താഴെ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മൂന്ന് ഗ്രാം കഞ്ചാവ് ഇവരില്‍ നിന്നും പിടികൂടി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രം ചുമത്തി അപ്പോള്‍ തന്നെ കനിവിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
സംഭവം വാർത്തയായതോടെ പ്രതിഭ എംഎല്‍എ ഫേസ്ബുക്കിലൂടെ വികാരാധീനയായി രംഗത്തെത്തി. തന്റെ മകൻ നിരപരാധിയാണെന്നും മാദ്ധ്യമങ്ങള്‍ വേട്ടയാടുകയാണ് എന്നായിരുന്നു എംഎല്‍എയുടെ വാദം. ദിവസങ്ങള്‍ക്കുള്ളില്‍ എംഎഎല്‍യുടെ മകനെയും സംഘത്തെയും കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. പിന്നാലെ കഞ്ചാവ് ഉപയോഗത്തെ ന്യായീകരിക്കുന്ന മന്ത്രി സജി ചെറിയാന്റെ പ്രസംഗവും വലിയ ചർച്ചയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎല്‍എയെ വേദിയില്‍ ഇരുത്തിക്കൊണ്ടാണ് മന്ത്രി കഞ്ചാവിനെ പുകഴ്‌ത്തിയത്. ഇതോടെ കേസിന്റെ വിധി എന്താകുമെന്ന് എല്ലാവർക്കും വ്യക്തമാവുകയും ചെയ്തു.
ഇതിനിടെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേസന്വേഷണം മുതിർന്ന ഉദ്യോഗസ്ഥന് കൈമാറി. പ്രതീക്ഷിച്ചത് പോലെ എക്സൈസിന് വീഴ്ച പറ്റിയെന്ന റിപ്പോർട്ടാണ് മുതിർന്ന ഉദ്യോഗസ്ഥൻ സമർപ്പിച്ചത്.
കനിവും സംഘവും കഞ്ചാവ് ഉപയോഗിച്ചതിന് ദൃക്സാക്ഷികളില്ലെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. മാത്രമല്ല മകൻ അറസ്റ്റിലായ വിവരം എംഎല്‍എയെ അറിയിച്ചില്ലെന്ന ‘ഗുരുതരമായ’ തെറ്റ് എക്സൈസ് സംഘം നടത്തിയെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് ഇടക്കാല റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചത്. കേസില്‍ നിലവില്‍ മൂന്ന് പേരാണ് പ്രതികള്‍.