play-sharp-fill
സ്വകാര്യ ബസിൽ നിന്നും വീട്ടമ്മയുടെ അരലക്ഷം രൂപ കവർന്നു: അഞ്ചു മാസത്തിന് ശേഷം പുതുപ്പള്ളി സ്വദേശിയായ സ്ത്രീ പിടിയിൽ

സ്വകാര്യ ബസിൽ നിന്നും വീട്ടമ്മയുടെ അരലക്ഷം രൂപ കവർന്നു: അഞ്ചു മാസത്തിന് ശേഷം പുതുപ്പള്ളി സ്വദേശിയായ സ്ത്രീ പിടിയിൽ

ക്രൈം ഡെസ്ക്

കോട്ടയം : സ്വകാര്യ ബസിൽ നിന്നും വീട്ടമ്മയുടെ അരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പുതുപ്പള്ളി സ്വദേശിയായ സ്ത്രീ അറസ്റ്റിൽ. പുതുപ്പള്ളി എരമല്ലൂർ ഇലവുംമ്മുട്ട് വീട്ടിൽ മിനി തോമസി (50) നെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ വർഷം സെപ്റ്റംബർ 23 ന് ബേക്കർ ജംഗ്ഷനിൽ സ്വകാര്യ ബസിലായിരുന്നു സംഭവം. ആയുർവേദ ആശുപത്രി അറ്റൻഡറും പനമ്പാലം സ്വദേശിയുമായ വീട്ടമ്മയുടെ പണമാണ് മോഷ്ടിച്ചത്. ഇവരും ഭർത്താവും ചേർന്ന് തിരുനക്കര എസ്.ബി.ഐ ശാഖയിൽ സ്വർണം പണയം വച്ച് അരലക്ഷം രൂപ എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പണം അക്കൗണ്ടിൽ നിന്നും പിൻവലിച്ച ശേഷം , മെഡിക്കൽ കോളജ് ആർപ്പൂക്കര ഭാഗത്തേയ്ക്ക് പോകുന്ന ജാക്വിലിൻ ബസിൽ സ്റ്റാൻഡിൽ നിന്നും കയറി. തുടർന്ന് , ഈ ബസ് ബേക്കർ ജംഗ്ഷനിൽ എത്തിയപ്പോൾ കൃത്രിമ തിരക്കുണ്ടാക്കിയ സ്ത്രീ ബസിൽ നിന്നും പുറത്തിറങ്ങി. ഇവർ പണം മോഷണം നടത്തുന്ന സ്ത്രീ ആണെന്നും , എല്ലാവരും ബാഗ് പരിശോധിക്കണമെന്നും കണ്ടക്ടർ വിളിച്ചു പറഞ്ഞു. ഇതേ തുടർന്ന് പനമ്പാലം സ്വദേശിയായ വീട്ടമ്മ നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഈ സമയം ബാഗിന്റെ സിബ് തുറന്ന് കിടക്കുകയായിരുന്നു.

തുടർന്ന് , കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കണ്ടക്ടർ നൽകിയ വിവരത്തിന്റെയും പ്രദേശത്തെ സി സി ടി വി ക്യാമറാ ദൃശ്യത്തിന്റെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. ഇതോടെയാണ് മോഷണം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞത്. തുടർന്ന് സമാന രീതിയിൽ മോഷണം നടത്തിയ കേസുകളിൽ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മിനിയെ കണ്ടെത്തുകയായിരുന്നു.

പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ മിനി ചങ്ങനാശേരി , കറുകച്ചാൽ ,മാമ്മൂട്
മീനടം , പുതുപ്പള്ളി എരമല്ലൂർ ഒളിവിൽ താമസിച്ചു. ഇതിനിടെ ഇവർ വീട്ടിൽ എത്തിയതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് ഡി.വൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്ത് , എസ് ഐ പി.ആർ സതി , എ.എസ്.ഐ പി.എൻ മനോജ് , സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി.

2009 മുതൽ അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ മൂന്ന് മോഷണക്കേസുകൾ നിലവിലുണ്ട്. മോഷണത്തിനിരയായ വീട്ടമ്മയും , ബസ് കണ്ടക്ടറും പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.