കോട്ടയം മെഡിക്കൽ കോളജ് ഭൂഗർഭപാത ഉടൻ നിർമാണത്തിലേക്ക്; 1.29 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ഭൂഗർഭപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി

കോട്ടയം മെഡിക്കൽ കോളജ് ഭൂഗർഭപാത ഉടൻ നിർമാണത്തിലേക്ക്; 1.29 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ഭൂഗർഭപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി

കോട്ടയം: മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗർഭ പാതയുടെ നിർമാണം ഉടൻ തുടങ്ങും.

1.29 കോടി രൂപ ചെലവിട്ട് ആധുനികരീതിയിൽ നിർമിക്കുന്ന ഭൂഗർഭപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഭൂഗർഭപാതയുടെ നിർമാണവുമായി ബന്ധപ്പെട്ടു സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടേയും തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികളുടേയും യോഗം നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു.

മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനരികെയുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്തുനിന്നാണ് ഭൂഗർഭ പാത മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ തുടങ്ങുന്നത്. അവിടെ നിന്നു മെഡിക്കൽ കോളജ് ബൈപ്പാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് പാത രൂപകൽപന ചെയ്തിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18.576 മീറ്ററാണ് ഭൂഗർഭപാതയുടെ ആകെ നീളം. അഞ്ചുമീറ്ററാണ് വീതി. ഉയരം 3.5 മീറ്ററും. പാതയിൽ ആധുനിക രീതിയിലുളള വെളിച്ചസംവിധാനങ്ങൾ ഒരുക്കും. രോഗികൾക്കു ബുദ്ധിമുട്ട് ഉണ്ടാകുന്ന പക്ഷം വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും പാതയ്ക്കുള്ളിൽ ഒരുക്കും.
ഒ.പിയിലെത്തുന്ന മൂവായിരം പേരടക്കം ഏഴായിരത്തോളം പേരാണ് മെഡിക്കൽ കോളജിൽ പ്രതിദിനം സന്ദർശനത്തിനെത്തുന്നത്.

വാഹനങ്ങളുടെയും റോഡ് കുറുകെ കടക്കുന്ന കാൽനടക്കാരുടെയും ബാഹുല്യം കൊണ്ട് നിരവധി അപകടങ്ങൾക്കു വഴിവച്ചിരുന്ന മെഡിക്കൽ കോളജിന് മുന്നിലെ റോഡിൽ അടിപ്പാത വേണമെന്നു ദീർഘനാളായുള്ള ആവശ്യമായിരുന്നു. രണ്ടുവർഷം മുമ്പ് ഏറ്റുമാനൂർ മണ്ഡലത്തിലെ വികസനപദ്ധതികളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറിലാണ് സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി വി.എൻ. വാസവൻ ഭൂഗർഭപാത എന്ന ആശയം മുന്നോട്ടുവച്ചത്.

അടിപ്പാതയ്ക്കു അനുമതി ലഭിച്ചതോടെ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളുടേയും മെഡിക്കൽ കോളജ് അധികൃതരുടേയും ആശുപത്രി വികസനസമിതി അംഗങ്ങളുടേയും യോഗം വിളിച്ചുചേർത്തു പദ്ധതി വിശദമായി ചർച്ച ചെയ്തിരുന്നു. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു ടെൻഡർ നടപടികൾ പൂർത്തീകരിച്ച പദ്ധതിയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ അതിവേഗം ആരംഭിക്കാനാണ് നീക്കം.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ചേർന യോഗത്തിൽ ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ.എസ്. ശങ്കർ, വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ആർപ്പൂക്കര ഗ്രാമപഞ്ചായത്തംഗങ്ങൾ, ആശുപത്രി വികസനസമിതി അംഗങ്ങൾ, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ അധികൃതർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.