
ബംഗളൂരു : നൈജീരിയൻ സ്വദേശിക്കൊപ്പം പിടിയിലായ 25കാരിയുടെ കയ്യില്‍ നിന്ന് കണ്ടെത്തിയത് 1കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്ന്.
ബെംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ചയാണ് നൈജീരിയൻ സ്വദേശിയായ മൈക്കേല്‍ ഡൈക്ക് ഓകലിയും സുഹൃത്തായ സഹനയും അറസ്റ്റിലായത്. രാസലഹരി വസ്തുവായ എംഡിഎംഎയാണ് ഇവരുടെ കയ്യില്‍ നിന്ന് പൊലീസ് പിടികൂടിയത്. 1.5 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളും ഇത് തൂക്കി നല്‍കാനുള്ള ഇലക്‌ട്രോണിക് ഭാര മെഷീനും മൂന്ന് മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബെംഗളൂരുവിലെ യാരപ്പനഹള്ളിയിലെ വാടക വീട്ടില്‍ നിന്നാണ് ഇവർ അറസ്റ്റിലായത്. 2018ല്‍ മൂന്ന് മാസത്തെ സന്ദർശന വിസയിലാണ് മൈക്കേല്‍ ഡൈക്ക് ഓകലി ഇന്ത്യയിലെത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ ബെംഗളൂരുവില്‍ അനധികൃതമായി താമസിക്കുകയായിരുന്നു. കെ ആർ പുരത്ത് ഇയാള്‍ ഒരു വാടക വീട് എടുത്തിരുന്നു. ഇക്കാലത്താണ് അയല്‍വാസിയായ സഹനയുമായി ചങ്ങാത്തത്തിലാവുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മയക്കുമരുന്ന് കടത്തുന്നതിന് ഇയാള്‍ യുവതിക്ക് പണം നല്‍കിയിരുന്നതായി പൊലീസ് വിശദമാക്കുന്നത്. അടുത്തിടെയാണ് ഇവർ രണ്ട് പേരും യാരപ്പനഹള്ളിയിലെ ബാലാജി ലേ ഔട്ടിലേക്ക് താമസം മാറുന്നത്. ഇവിടെ നിന്ന് ബെംഗളൂരുവിലെ പല മേഖലകളിലേക്കും ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്.
ജൂലൈ മാസത്തില്‍ ബെംഗളൂരുവില്‍ പിടിയിലായ ഒരാളില്‍ നിന്ന് നാല് കിലോ രാസ ലഹരി വസ്തുവാണ് പൊലീസ് പിടികൂടിയത്. ഇതിനേ തുടർന്ന് നടന്ന അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. 2018ല്‍ എൻഡിപിഎസ് നിയമം അനുസരിച്ച് 41 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.