എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം: ബൈക്കിൽ ഉത്തരക്കടലാസ് കൊണ്ടുപോയത് ​ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്; കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കുമെന്ന് സൂചന; അന്തിമ തീരുമാനം വിസിയുടേത്; സംഭവത്തിൽ അന്വേഷണ സമിതി വൈസ് ചാൻസിലർക്ക് റിപ്പോർട്ട് സമർപ്പിച്ചു

Spread the love

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. ഇക്കാര്യത്തിൽ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വൈസ് ചാൻസിലർക്ക് അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു.

ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാട്ടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോർട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് ലക്ചററാണ് അധ്യാപകൻ. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് ഈ കോളജിൽ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്.

അതേസമയം, സർവകലാശാലയിലെ പരീക്ഷകളുടെ മൂല്യനിർണയം കേന്ദ്രീകൃത സംവിധാനമാക്കി മാറ്റാനും തീരുമാനമുണ്ട്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് അപ്‌ലോഡ‍് ചെയ്ത് മാർക്കിടനാകുന്ന രീതിയാണ് ആദ്യം അവലംബിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരക്കടലാസുകൾ അധ്യാപകർക്ക് കൊടുത്തുവിടുന്ന രീതി അവസാനിപ്പിക്കും. ഉത്തരക്കടലാസ് നഷ്ടമായ സാഹചര്യത്തിൽ നടത്തിയ പുനഃപരീക്ഷ ഇന്നലെ പൂർത്തിയായി. പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാർത്ഥികളിൽ 65 പേരും പരീക്ഷയ്ക്കെത്തി. 2022-2024 എംബിഎ ഫിനാൻസ് ബാച്ചിലെ പ്രൊജക്ട് ഫിനാൻസ് വിഷയത്തിലായിരുന്നു പുനഃപരീക്ഷ.

മൂല്യനിർണയത്തിന് ശേഷം മൂന്ന്, നാല് സെമസ്റ്ററുകളിലെ ഫലം പ്രഖ്യാപിക്കും. ഇന്ന് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവർക്ക് 22ആം തീയതി വീണ്ടും പരീക്ഷ നടത്തും. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.