
ആലപ്പുഴ : നാല് ലഹരി മിഠായികളും അഞ്ച് ഗ്രാം കഞ്ചാവും എക്സൈസ് സംഘം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. മുല്ലക്കല്‍ സ്വദേശി അനന്തശങ്കറിനെ (24) എക്സൈസ് റേഞ്ച് സംഘം അറസ്റ്റു ചെയ്തിരുന്നു. പിടിച്ചെടുത്ത ലഹരി മിഠായി രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാൻ പൊലീസും എക്സൈസും വര്‍ദ്ധിത വീര്യത്തോടെ രംഗത്തുണ്ട്. ഇതോടെ, വിദ്യാലയ പരിസരത്തെ പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജില്ലയില്‍ 50ല്‍ അധികം സ്‌കൂളുകളുടെ പരിസരത്ത് ലഹരി വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മഫ്ടിയിലുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
മുഴുവൻ സമയ ജില്ലാ കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷൻ ഓഫീസില്‍ പ്രവര്‍ത്തനം സജ്ജമാണ്. സ്‌കൂളുകളിലെ വിമുക്തി പദ്ധതിയുടെ ചുമതലക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ലഹരി വിരുദ്ധ ക്ലബ്ബുകളുടെയും എൻ.എസ്.എസ് യൂണിറ്റുകളുടെയും സഹകരണത്തോടെ ബോധവത്കരണ പരിപാടി നടത്താനും പദ്ധതിയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും നര്‍ക്കോട്ടിക് വിഭാഗം ഡിവൈ.എസ്.പിയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച കേരള ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷൻ ഫോഴ്‌സ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയും പരിശോധനകള്‍ നടന്നുവരുന്നു. എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു അഡീഷണല്‍ എസ്.ഐയും ഓരോ വനിത, പുരുഷ സിവില്‍ പൊലീസ് ഓഫീസര്‍മാരും ഉള്‍പ്പെട്ട സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.