
മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി: മാലം സുരേഷിന്റെ സ്വത്ത് വിവരം എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു; ചീട്ടുകളി കളത്തിൽ പണമിറക്കിയ 43 പേരും അന്വേഷണ പരിധിയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളിയിൽ ക്രൗൺ ക്ലബ് സെക്രട്ടറി മാലം സുരേഷിന്റെ സ്വത്തുവിവരം എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു. ചീട്ടുകളി കളത്തിൽ പണമിറക്കിയ സുരേഷ് അടക്കമുള്ള 43 പേരുടെയും സ്വത്തുവിവരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. ചീട്ടുകളി കളത്തിൽ പ്രതികൾ ഇറക്കിയത് കള്ളപ്പണമാണ് എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
മാലം സുരേഷിൻ്റെ ചീട്ടുകളി കേന്ദ്രത്തിൽ കോടികളുടെ ഇടപാടാണെന്ന തേർഡ് ഐ വാർത്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടതിനേ തുടർന്നാണ് ഇവിടെ റെയ്ഡ് ഉണ്ടായത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീട്ടുകളി ക്ലബിൽ കോടികൾ മറിയുന്നതായി തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നു എൻഫോഴ്‌സ്‌മെന്റ് കൊച്ചി മേഖലാ ജോയിന്റ് ഡയറക്ടറുടെ നിർദേശ പ്രകാരമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ക്ലൗൺ ക്ലബ് നടത്തിപ്പുകാരനും ചീട്ടുകളിക്കേസിലെ പ്രതിയുമായ മണർകാട് മാലം വാവത്തിൽ കെ.വി സുരേഷിന്റെ അനധികൃത സ്വത്ത് സംബന്ധിച്ചാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് എൻഫോഴ്‌സ്‌മെന്റിനു നൽകാനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നത്. അടുത്ത ദിവസം തന്നെ എൻഫോഴ്‌സ്‌മെന്റിനുള്ള റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുമെന്നാണ് സൂചന. കോട്ടയത്തെ കള്ളുഷാപ്പ് ജീവനക്കാരനായ സുരേഷ് ചുരുങ്ങിയ നാളുകൾക്കിടയിലാണ് കോടികളുടെ സ്വത്ത് സമ്പാദിച്ചത്. നൂറു കോടിയ്ക്കു മുകളിൽ ഇയാൾക്കു സ്വത്തുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സുരേഷിനു ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിയും , സംസ്ഥാനത്തിനുള്ളിലും പുറത്തും എസ്റ്റേറ്റുകളും വീടുകളും നിലവിലുണ്ടെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സുരേഷിന്റെ നേതൃത്വത്തിലുള്ള മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയിഡിനൊടുവിൽ 43 പേരിൽ നിന്നായി 18 ലക്ഷത്തോളം രൂപ പിടിച്ചെടുത്തിരുന്നു.
ഇത് അടക്കമുള്ള വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ അന്വേഷണ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരേഷിന്റെയും ഒപ്പം ചീട്ടുകളിക്കാൻ എത്തിയവരുടെയും സ്വത്ത് വിവരം സംംബന്ധിച്ചുള്ള വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.