കാലവർഷം കനത്തു : മണ്ണിടിച്ചിലും ഉരുൾപൊട്ടലും ; അതിജാഗ്രത നിർദേശം

കാലവർഷം കനത്തു : മണ്ണിടിച്ചിലും ഉരുൾപൊട്ടലും ; അതിജാഗ്രത നിർദേശം

സ്വന്തം ലേഖിക

കാലവർഷം സജീവമായതിന് പിന്നാലെ തെക്കൻ ജില്ലകളിൽ മഴ കനത്തു. ഇന്നലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലയിൽ കനത്തമഴയാണ് ഇന്നലെ മുതൽ ലഭിക്കുന്നത്. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ നാളെയും മുന്നറിയിപ്പുണ്ട്. ഇതിന് പുറമെ ആലപ്പുഴ എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും നിലവിലുണ്ട്. ശക്തമായ മഴയിൽ ഇടുക്കിയിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. റോഡ് തടസ്സപ്പെട്ടതോടെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പമ്പയിൽ ജലനിരപ്പ് ഉയർന്ന് മണൽപുറത്തെ കടകളിൽ വെള്ളം കയറി. മലങ്കര അണക്കെട്ടിന്റെ ഷട്ടർ തുറക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലബാറിലേതടക്കം മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോട് തയ്യാറെടുപ്പ് നടത്താനും കൺട്രോൾ റൂം തുറക്കുന്നതിനുള്ള നിർദേശവും ദുരന്തനിവാരണ അതോറിറ്റി നൽകി. ഇതിനൊപ്പം മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോരങ്ങളിൽ കൂടിയൂള്ള രാത്രിയാത്രകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് വയനാട് ചുരത്തിലൂം യാത്രക്ക് ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

കോഴിക്കോട് നഗരത്തിലടക്കം വെള്ളകെട്ട് രൂപപ്പെട്ടത് യാത്രക്കാരെ സാരമായി ബാധിച്ചു. മലയോര മേഖലകളിലും മഴ തുടരുകയാണ്. 50 കിലോമീറ്ററിലേറെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.