നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ ; 468 മാർക്കുണ്ടെന്നും തുടർപഠനത്തിന് പ്രവേശനം കിട്ടുന്നില്ലെന്നും പറഞ്ഞ് ഹൈക്കോടതിയിൽ ഹർജി ! ; അറസ്റ്റ്

നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ ; 468 മാർക്കുണ്ടെന്നും തുടർപഠനത്തിന് പ്രവേശനം കിട്ടുന്നില്ലെന്നും പറഞ്ഞ് ഹൈക്കോടതിയിൽ ഹർജി ! ; അറസ്റ്റ്

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം കടയ്ക്കലില്‍ നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടി തുടർ പഠനത്തിനു ശ്രമം. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റില്‍. ഡിവൈഎഫ്ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോ-ഓർഡിനേറ്ററുമായ മടത്തറ ഒഴുകുപാറ ഖാൻ മൻസിലിൽ സെമിഖാനാണ് (21) അറസ്റ്റിലായത്.

2021-22 നീറ്റ് പരീക്ഷയിൽ യോഗ്യത നേടാതിരുന്ന സെമിഖാൻ സ്കോർ ഷീറ്റിൽ കൂടുതൽ മാർക്കും ഉയർന്ന റാങ്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കി. നീറ്റ് പരീക്ഷയിൽ 468 മാർക്കുണ്ടന്നും തുടർപഠനത്തിന് പ്രവേശനം കിട്ടുന്നില്ലെന്നും കാട്ടി സെമിഖാൻ തന്നെ ഹൈക്കോടതിയിൽ ഹർജി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി നാഷണൽ ടെസ്റ്റിങ് ഏജൻസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സംഭവത്തിൽ റൂറൽ എസ്പി നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. പോലീസ് സൈബർ സെൽ വിഭാഗവും ചിതറ പോലീസും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്ത്‌ വന്നത്‌.

യഥാർഥത്തിൽ 16 മാർക്കാണ്‌ ഇയാൾക്ക്‌ കിട്ടിയിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. ചിതറ എസ്‌എച്ച്‌ഒ എം രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതി റിമാൻഡ് ചെയ്ത സെമിഖാനെ കൂടുതൽ ചോദ്യം ചെയ്യാനായി തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും.