![മംഗളം കോളേജിലെ കൊവിഡ് സെന്റർ അടച്ചു പൂട്ടുന്നു: ഏറ്റുമാനൂരിലെ കൊവിഡ് സെന്ററിലെ രോഗികളോടു വീട്ടിൽ പോകാൻ നിർദേശം; പ്രതിഷേധവുമായി കൊവിഡ് സെന്ററിലെ രോഗികൾ മംഗളം കോളേജിലെ കൊവിഡ് സെന്റർ അടച്ചു പൂട്ടുന്നു: ഏറ്റുമാനൂരിലെ കൊവിഡ് സെന്ററിലെ രോഗികളോടു വീട്ടിൽ പോകാൻ നിർദേശം; പ്രതിഷേധവുമായി കൊവിഡ് സെന്ററിലെ രോഗികൾ](https://i0.wp.com/thirdeyenewslive.com/storage/2020/12/break.jpg?fit=1024%2C533&ssl=1)
മംഗളം കോളേജിലെ കൊവിഡ് സെന്റർ അടച്ചു പൂട്ടുന്നു: ഏറ്റുമാനൂരിലെ കൊവിഡ് സെന്ററിലെ രോഗികളോടു വീട്ടിൽ പോകാൻ നിർദേശം; പ്രതിഷേധവുമായി കൊവിഡ് സെന്ററിലെ രോഗികൾ
തേർഡ് ഐ ബ്യൂറോ
ഏറ്റുമാനൂർ: മംഗളം കോളേജിലെ കൊവിഡ് സെന്റർ അടച്ചു പൂട്ടാൻ നിർദേശം. ജനുവരി നാലിനു കോളേജുകൾ തുറക്കുന്ന സാഹചര്യത്തിലാണ് കൊവിഡ് സെന്റർ അടച്ചു പൂട്ടാൻ നിർദേശം നൽകിയത്. ഇവിടെയുണ്ടായിരുന്ന രോഗികളോടു വീട്ടിലേയ്ക്കു മടങ്ങാൻ ആരോഗ്യ വകുപ്പും നഗരസഭയും നിർദേശിച്ചിട്ടുണ്ട്. ഇതോടെ പ്രതിഷേധവുമായി രോഗികളും രംഗത്ത് എത്തിയിട്ടുണ്ട്.
ഏറ്റുമാനൂരിലെ കോവിഡ് സെന്റർ നിർത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി രോഗികൾ രംഗത്ത് എത്തിയതാണ് വിവാദമായത്. സ്വകാര്യ എഞ്ചിനീയറിംങ് കോളേജ് ഹോസ്റ്റലിലാണ് ഏറ്റുമാനൂർ നഗരസഭാ പരിധിയിലെ ഏക സി എഫ് എൽ ടി സി നിലവിൽ പ്രവർത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുന്നൂറോളം പേർക്ക് താമസിക്കാൻ സൗകര്യമുള്ള ഈ സെന്ററിൽ നിലവിൽ 68 രോഗികളാണ് കഴിയുന്നത്. എന്നാൽ കോളേജുകൾ തുറക്കുവാനുള്ള തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ സ്ഥാപനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റ് നഗരസഭയ്ക്ക് കത്തുനൽകി.
ഇതോടൊപ്പം ആർ എം ഒ യും സെന്റർ ഒഴിയാൻ ആവശ്യപ്പെട്ട് നഗരസഭയ്ക്കും, ആരോഗ്യ വകുപ്പിനും, നിർദ്ദേശം നൽകി. നഗരസഭാ പരിധിയിൽ തന്നെ ഇത്തരം സൗകര്യമുള്ള സെന്റർ കണ്ടെത്താൻ ചുരുങ്ങിയ സമയത്തിനുള്ളിൽ കഴിയാതെ കുഴങ്ങുകയാണ് പുതിയ നഗരസഭാ നേതൃത്വം.
ജനുവരി ഒന്നിന് ഒഴിയണം എന്നാണ് നിലവിൽ
കോളേജ് അധികൃതർ നഗരസഭയുടെ ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്ന് രോഗികൾ ഫേസ് ബുക്ക് ലൈവിലൂടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തുകയായിരുന്നു. ഏറ്റുമാനൂരിന് പുറമെ തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, തലയാഴം,പള്ളിക്കത്തോട്,ചിങ്ങവനം തുടങ്ങിയിടങ്ങളിലുള്ളവരെയും ഈ സെന്ററിൽ എത്തിക്കാറുണ്ട്. ഏറ്റുമാനൂരിൽ ദിനവും 150 പേർക്കും കോവിഡ് ടെസ്റ്റും നടത്തുന്നതാണ്.
വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്ത നൂറുകണക്കിനാളുകൾ ആശ്രയിക്കുന്നതാണെന്നിരിക്കെ മറ്റൊരു സെന്റർ പ്രവർത്തനമാരംഭിക്കും വരെ തുടരാൻ സൗകര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.