
സ്വന്തം ലേഖകൻ
ചെന്നൈ: കടലൂരില്‍ ഒരുകുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന് കത്തിച്ചത് തന്റെ അമ്മയുടെ മരണത്തിനുള്ള പ്രതികാരമായിരുന്നെന്ന് അറസ്റ്റിലായ യുവാവ് പോലീസിന് മൊഴിനല്‍കി. കരമണിക്കുപ്പം സ്വദേശി ശങ്കര്‍ ആനന്ദ് (21) ആണ് കൊലക്കേസില്‍ പിടിയിലായത്. കൊലയ്ക്ക് കൂട്ടുനിന്നതിന് സുഹൃത്ത് ഷാഹുല്‍ അഹമ്മദും (20) അറസ്റ്റിലായിട്ടുണ്ട്.
ശങ്കറിന്റെ അയല്‍വാസിയും ഐ.ടി. ജീവനക്കാരനുമായ സുതന്‍ കുമാര്‍, അമ്മ കമലേശ്വരി, മകന്‍ നിശാന്ത് എന്നിവരെയാണ് കത്തിക്കരിഞ്ഞനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. അയല്‍വീടുകളില്‍നടത്തിയ അന്വേഷണത്തിലാണ് ശങ്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശങ്കറിന്റെ അമ്മ ഈവര്‍ഷം ജനുവരിയില്‍ തീവണ്ടിക്കുമുന്നില്‍ച്ചാടി മരിച്ചിരുന്നു. സുതന്‍ കുമാറുമായി ഇവര്‍ക്ക് രഹസ്യബന്ധമുണ്ടായിരുന്നെന്നും അതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും പോലീസ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മയുടെ മരണത്തിന് കാരണക്കാരന്‍ സുതന്‍ ആണെന്നതുകൊണ്ടാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന് ശങ്കര്‍ പറഞ്ഞു.ജൂലായ് 12-ന് രാത്രിയാണ് സുതന്‍കുമാറിനെയും കുടുംബാംഗങ്ങളെയും ശങ്കര്‍ വെട്ടിക്കൊന്നത്. 14-നാണ് മൃതദേഹങ്ങള്‍ കത്തിച്ചത്. ഷാഹുലാണ് ഇതിനു സഹായംനല്‍കിയത്. കൊലനടത്തുന്നതിനിടെ ശങ്കറിന്റെ കൈവിരല്‍ അറ്റുപോയിരുന്നു. വീട്ടില്‍ ചോരപ്പാടുകള്‍ കണ്ടതും ശങ്കര്‍ സ്ഥലംവിട്ടതുമാണ് പോലീസിന് അന്വേഷണത്തിന് തുമ്പായത്. രണ്ടുതവണ വിവാഹമോചനംനേടിയ ആളാണ് കൊല്ലപ്പെട്ട സുതന്‍കുമാറെന്ന് പോലീസ് പറഞ്ഞു.