
പോളിങ് സ്റ്റേഷനുള്ളിലെ വോട്ടെടുപ്പ് നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. നിലമ്പൂര്‍ വീട്ടിച്ചാല്‍ സ്വദേശി ലസിന് സബാദിനെതിരെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. വോട്ടെടുപ്പ് ദൃശ്യം പകർത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കനത്ത വിലക്കുണ്ടായിരുന്നു. ഇത് മറികടന്നാണ് യുവാവ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത്.
നിലമ്പൂര്‍ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജിയുപി സ്കൂളിലെ 129ആം നമ്പര്‍ ബൂത്തിലായിരുന്നു നിയമലംഘനം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ നിലമ്പൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാളുടെ ഫോണും പിടിച്ചെടുത്തു.


