
മലപ്പുറം: പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിലെ വീഴ്ച്ച മൂലം മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുൽ മഹാദേവിന് നഷ്ടമായത് 30 മാർക്ക്. ആകെ മാർക്ക് കൂട്ടിയെഴുതിയതിലുള്ള പിഴവാണ് ഇതിന് കാരണം. രണ്ടാമത്തെ മൂല്യനിർണയം നടത്തിയ ആളും തെറ്റ് ആവർത്തിച്ചു. 30 മാർക്ക് നഷ്ടപ്പെട്ടതോടെ ആഗ്രഹിച്ച കോളേജ് പ്രവേശനം ലഭിക്കാത്തതിന്റെ സങ്കടത്തിലാണ് അതുൽ. എച്ച്എസ്ഇ ജോയിന്റ് ഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയതായി വിദ്യാർത്ഥി അറിയിച്ചു.
ഇരട്ട മൂല്യനിർണയം നടന്ന ഹിന്ദിക്കാണ് വിദ്യാർത്ഥിക്ക് മാർക്ക് നഷ്ടമായത്. ആദ്യ സെക്ഷനിൽ ലഭിച്ച 30 മാർക്കും രണ്ടാമത്തേതിൽ ലഭിച്ച 50 മാർക്കും കൂട്ടി 50 എന്ന് തന്നെ എഴുതി. രണ്ടാമത്തെ മൂല്യനിർണയത്തിലും തെറ്റ് ശ്രദ്ധയിൽ പെട്ടില്ല. 80ൽ 80ഉം നേടിയ വിദ്യാർത്ഥിക്ക് ലഭിച്ചത് 50 മാർക്കാണ് എന്ന് രേഖപ്പെടുത്തിയത്. പ്ലസ് വണ്ണിൽ ഹിന്ദിക്ക് അതുലിന് മുഴുവൻ മാർക്കും ലഭിച്ചിരുന്നു. അതിനാൽ സംശയം തോന്നി ഉത്തരം കടലാസ് എടുപ്പിച്ചപ്പോഴാണ് വീഴ്ച കണ്ടെത്തിയത്. ഡിഗ്രി പ്രവേശനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥി.