‘പ്രതിപക്ഷ നേതാവിനും കെ സുരേന്ദ്രനും ഒരേ അഭിപ്രായം’; വി ഡി സതീശന്റെ ഉള്ളിലെ വര്‍ഗീയ നിലപാടുകള്‍ അറിഞ്ഞോ അറിയാതെയോ പുറത്തുവരുന്നു; സിപിഎം വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്നത് അസംബന്ധമാണെന്ന് എം വി ഗോവിന്ദന്‍
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
സതീശന്റെ ഉള്ളിലെ വര്‍ഗീയ നിലപാടുകള്‍ അറിഞ്ഞോ അറിയാതെയോ പുറത്തുവരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘സിപിഎം ആണ് വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുന്നത് എന്ന അസംബന്ധം കുറച്ചുകാലമായി വി ഡി സതീശൻ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാതിലുകളെല്ലാം തുറക്കപ്പെടട്ടെ വിചാരധാരകള്‍ പ്രവേശിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞതിനെ പറ്റി ഞാൻ പറഞ്ഞപ്പോള്‍ വര്‍ഗീയമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നതെന്ന് പറഞ്ഞ് അവര്‍ തടിതപ്പി.
വി ഡി സതീശന്റെ ഉള്ളില്‍ വിചാരധാരയുമായി ബന്ധപ്പെട്ട് വര്‍ഗീയത കടന്നുകൂടിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഹിന്ദു വര്‍ഗീയവാദം അതിശക്തിയായി ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള നിലപാടാണ് കെ സുരേന്ദ്രൻ ഉയര്‍ത്തുന്നത്. അദ്ദേഹത്തിന്റെ പരാമര്‍ശം വര്‍ഗീയമാണെന്നതിന് യാതൊരു പ്രത്യേകതയുമില്ല.
കാരണം അവരെല്ലാം രാഷ്ട്രീയത്തില്‍ വര്‍ഗീയ നിലപാട് ഉയര്‍ത്തിപ്പിടിക്കാൻ ശ്രമിക്കുന്നവരാണ്. അത് ചൂണ്ടിക്കാണിക്കുമ്ബോള്‍ മറ്റെന്തെങ്കിലും കാര്യം പറഞ്ഞ് അതിനെ മറികടക്കാനാണ് സുരേന്ദ്രൻ ശ്രമിക്കുന്നത്. തികഞ്ഞ വര്‍ഗീയ സമീപനമാണ് അദ്ദേഹത്തിന്റെ ഓരോ വാക്കിലും നിറഞ്ഞ് നില്‍ക്കുന്നത്.’- എം വി ഗോവിന്ദൻ കുറ്റുപ്പെടുത്തി.